മേയിൽ നടന്ന ഇന്ത്യ-പാകിസ്‌താൻ സംഘർഷത്തിനിടെ അഞ്ച് യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഈ അഞ്ച് യുദ്ധവിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണെന്ന് രാഹുൽ ചോദിച്ചു. ‘രാജ്യത്തിന് അത് അറിയാനുള്ള അവകാശം ഉണ്ട്’ എന്നും രാഹുൽ എക്സിൽ കുറിച്ചു. ട്രംപ് ഇക്കാര്യം അവകാശപ്പെടുന്ന വീഡിയോ പങ്കുവെച്ചായിരുന്നു രാഹുലിന്റെ ചോദ്യം.
വൈറ്റ് ഹൗസിൽ ഏതാനും റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങൾക്കൊപ്പമുള്ള അത്താഴവിരുന്നിനിടെയായിരുന്നു വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന് ട്രംപ് പറഞ്ഞത്. എന്നാൽ, തകർന്ന യുദ്ധവിമാനങ്ങൾ ഇന്ത്യയുടേതാണോ പാകിസ്താന്റേതാണോ എന്ന് വ്യക്തമാക്കാൻ ട്രംപ് തയ്യാറായിരുന്നില്ല.
വ്യാപാര കരാർ ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന അവകാശവാദം ട്രംപ് വീണ്ടും ഉന്നയിക്കുകയും ചെയ്തു.

‘ഞങ്ങൾ കുറേ യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം ഗുരുതരമായിരുന്നു. വിമാനങ്ങൾ വെടിവെച്ചിടുകയായിരുന്നു. യഥാർഥത്തിൽ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്നാണ് തോന്നുന്നത്. രണ്ടും ആണവ രാജ്യങ്ങളാണ്, അവർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പുതിയ യുദ്ധമുഖം തുറക്കുന്നുവെന്നാണ് കരുതിയത്. ഇറാനിൽ നമ്മൾ എന്താണ് ചെയ്‌തതെന്ന് കണ്ടതല്ലേ. അവിടെ നമ്മൾ അവരുടെ ആണവശേഷി തകർത്തു, പൂർണമായും തകർത്തു. പക്ഷേ, ഇന്ത്യയും പാകിസ്‌താനും സംഘർഷവുമായി മുന്നോട്ടുപോകുകയായിരുന്നു. അത് വലുതായിക്കൊണ്ടിരുന്നു. ഒടുവിൽ വ്യാപാര കരാർ മുൻനിർത്തി ഞങ്ങൾ അത് പരിഹരിച്ചു. നിങ്ങൾ ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചു. എന്നാൽ നിങ്ങൾ ആയുധങ്ങൾ, ഒരുപക്ഷേ ആണവായുധങ്ങൾ കൊണ്ട് പരസ്പരം ഏറ്റുമുട്ടാൻ പോകുകയാണെങ്കിൽ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരെയും അറിയിച്ചു’, ട്രംപ് വിരുന്നിൽ പറഞ്ഞു.


