പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആർഎഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന. എല്ലാത്തരം ഭീകരവാദത്തെയും ചൈന ശക്തമായി എതിർക്കുന്നതായി വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ഭീകരവാദത്തിനെതിരേ മറ്റുരാജ്യങ്ങളുടെ സഹകരണവും ചൈന ആഹ്വാനം ചെയ്തിട്ടുണ്ട്.
ചൈന എല്ലാത്തരം ഭീകരവാദത്തെയും ശക്തമായി എതിർക്കുന്നു. ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയാണ്.
ഭീകരവാദത്തിനെതിരേയുള്ള സഹകരണം വർധിപ്പിക്കാനും പ്രാദേശിക സുരക്ഷയും സ്ഥിരതയും സംയുക്തമായി നിലനിർത്താനും രാജ്യങ്ങളോട് ചൈന ആഹ്വാനം ചെയ്യുന്നു.-ലിൻ ജിയാൻ പറഞ്ഞു.

ഭീകരസംഘടനയായ ലഷ്കറെ ത്വയ്ബയുടെ ഉപവിഭാഗമായാണ് ടിആർഎഫ് അറിയപ്പെടുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഭീകര സംഘടനയായി സ്ഥിരീകരിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം.
ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 219, എക്സിക്യൂട്ടീവ് ഓഡർ 13224 എന്നിവ പ്രകാരം ടിആർഎഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉൾപ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കി. ഈ ഭേദഗതികൾ ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും.
ലഷ്കറെ ത്വയ്ബ നടത്തിയ 2008-ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയിൽ സാധാരണക്കാർക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ഭീകരാക്രമണമായാണ് യുഎസ് ഉദ്യോഗസ്ഥർ പഹൽഗാം ആക്രമണത്തെ വിശേഷിപ്പിച്ചത്. കശ്മീർ റെസിസ്റ്റൻസ് എന്ന പേരിലും അറിയപ്പെടുന്ന ടിആർഎഫ് നേരത്തേ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിരുന്നു. എന്നാൽ ദിവസങ്ങൾക്കു ശേഷം സംഘടന തങ്ങളുടെ പ്രസ്താവന പിൻവലിക്കുകയും ആക്രമണത്തിൽ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തു.


