ദേശീയപാതയിൽ മണ്ണുത്തി-ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്കിന് കുറവുണ്ടെന്ന് ദേശീയപാത അതോറിറ്റി. പ്രശ്നപരിഹാരത്തിനായി ഒരാഴ്ചയ്ക്കുള്ളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ ഹൈക്കോടതിയെ അറിയിച്ചു.
സമാന വിഷയത്തിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിനെത്തുടർന്ന് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരുന്നുവെന്നും ഇതിൻ്റെ തുടർച്ചയായുള്ള നടപടികളാണ് ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായകരമായതെന്നും വിശദീകരിച്ചു.
നടപടികൾ വിശദീകരിക്കുന്ന സത്യവാങ്മൂലവും ഫയൽ ചെയ്തു. ഇത് പരിശോധിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിഷയം വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. രണ്ട് ബെഞ്ചും പരിഗണിക്കുന്നത് വ്യത്യസ്ത വിഷയങ്ങളാണെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

തൃശ്ശൂർ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവർ ഫയൽ ചെയ്ത ഹർജികളാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. കരാർ പ്രകാരമുള്ള സൗകര്യങ്ങൾ നൽകാതെ ടോൾ നിരക്ക് വർധിപ്പിക്കുന്നതിനെയടക്കമാണ് ഹർജിക്കാർ ചോദ്യം ചെയ്യുന്നത്.
ചീഫ് സെക്രട്ടറിയുടെ യോഗത്തെത്തുടർന്നുള്ള ഭൂരിഭാഗം തീരുമാനങ്ങളും നടപ്പാക്കിയെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഈ ആഴ്ച വീണ്ടും യോഗം ചേരും. സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അറിയിച്ചു.
പാലിയേക്കര ടോൾ പിരിവ് നിർത്തിവെപ്പിച്ച കളക്ടറുടെ ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
ഈ ഹർജി 27-ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണെന്നും എഎസ്ജി അറിയിച്ചു.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ മണ്ണുത്തി-ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്കിന് ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം കാണണമെന്ന് കോടതി നിർദേശിച്ചിരുന്നു. അല്ലെങ്കിൽ ടോൾ നിർത്തിവെയ്ക്കാൻ നിർദേശം നൽകേണ്ടിവരുമെന്നും പറഞ്ഞിരുന്നു.ഇതിനിടയിലാണ് വിഷയം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ പരിഗണനയ്ക്കുവന്നത്.


