ആധുനിക യുദ്ധമുറകളിൽ നിർണായകമായ പരിവർത്തനം സംഭവിച്ചിട്ടുണ്ടെന്ന് സംയുക്ത സൈനികമേധാവി ജനറൽ അനിൽ ചൗഹാൻ. ഭാവിയിലുണ്ടായോക്കാവുന്ന വെല്ലുവിളികൾ നേരിടാൻ കരുത്തേറിയ ഡ്രോൺ, പ്രതിരോധ ഡ്രോൺ സംവിധാനം സ്വായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ സ്വഭാവത്തിൽ അടിസ്ഥാനപരമായ മാറ്റം വന്നിട്ടുണ്ടെന്നും ഓപ്പറേഷൻ സിന്ദൂർ പോലുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
“യുദ്ധത്തിന്റെ ചരിത്രത്തിൽ വിപ്ളവകരമായ മാറ്റങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചത്-ഭാരമേറിയ റൈഫിളുകളിൽനിന്ന് കനം കുറഞ്ഞവയിലേക്ക്, കൂടുതൽ സങ്കീർണമായ ലോങ് റേഞ്ച് ആയുധങ്ങളിലേക്ക് മാറി. എന്നാൽ ഏറ്റവും വലിയ മാറ്റമുണ്ടാക്കിയത് ഡ്രോണുകളുടെയും ആളില്ലാ യുദ്ധവിമാനങ്ങളുടെയും വരവാണ്. അവയുടെ ഉപയോഗം പലമടങ്ങ് വർധിച്ചു. നിരീക്ഷണ ഉപകരണങ്ങളെന്നതിൽനിന്ന് യുദ്ധമുഖങ്ങളിലെ പലമടങ്ങ് കരുത്തുള്ള ആയുധമായി ഡ്രോണുകൾ വികസിച്ചു”, ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിൻറെ സമയത്ത് മേയ് പത്തിന് പാകിസ്‌താൻ ഡ്രോണുകൾ ഉപയോഗിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സൈന്യത്തിനോ ജനതയ്ക്കോ ഒരുതരത്തിലുള്ള നാശവുമുണ്ടാക്കാൻ അവയ്ക്കായില്ല. അവയിൽ ഭൂരിഭാഗവും ഇന്ത്യൻ സൈന്യം നിർവീര്യമാക്കി, അദ്ദേഹം പറഞ്ഞു. വ്യോമാതിർത്തി കൂടുതൽ സുരക്ഷിതമാക്കുന്നതിനായി താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ പ്രതിരോധിക്കുന്നതിനായി സംയോജിതമായ ഡ്രോൺ പ്രതിരോധ സംവിധാനത്തിൻ്റെ ആവശ്യകത ഓപ്പറേഷൻ സിന്ദൂറിലൂടെ മനസിലാക്കാനായതായും ജനറൽ ചൗഹാൻ കൂട്ടിച്ചേർത്തു.
ഡ്രോണുകൾ ചെലവ് കുറഞ്ഞതും സങ്കീർണവും എളുപ്പത്തിൽ നിരീക്ഷണത്തിൽപ്പെടാത്തവയുമാണ്. പരമ്പരാഗത യുദ്ധതന്ത്രങ്ങളെ മാറ്റിമറിയ്ക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയമായുള്ള യുദ്ധ-പ്രതിരോധസംവിധാനങ്ങളാണ് മികച്ചതെന്നും വിദേശരാജ്യങ്ങളിൽ നിന്നുള്ള യുദ്ധോപകരണങ്ങൾക്ക് പരിമിതികളുണ്ടാകാമെന്നും വിദേശ ആയുധങ്ങളിൽ ആശ്രിതത്വം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്നത്തെ യുദ്ധങ്ങളിൽ പോരാടേണ്ടത് നാളത്തെ സാങ്കേതികവിദ്യ ഉപയോഗിച്ചാകണം, ജനറൽ ചൗഹാൻ എടുത്തുപറഞ്ഞു. ഡൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


