ചങ്ങലീരിയിൽ നിപ ബാധിച്ചുമരിച്ച വ്യക്തിയുടെ മകനും രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവായത്. മരിച്ച വ്യക്തിയോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നത് 32 കാരനായ മകനാണ്.
നിപ ലക്ഷണങ്ങളോടെ കഴിഞ്ഞദിവസം മരിച്ച കുമരംപുത്തൂർ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 106 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. അതിൽ 31 പേർ ഹൈ റിസ്ക് വിഭാഗത്തിലും 75 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ അഞ്ചുപേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ടീം പ്രദേശത്തുനിന്ന് 160 വവ്വാലുകളുടെ സാംപിളുകൾ ശേഖരിക്കുകയും പരിശോധനയ്ക്കായി പുണെയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. സംഘം ചൊവ്വാഴ്ച അഗളിയിലുള്ള കള്ളമല സന്ദർശിച്ചിരുന്നു.

നിപ രോഗബാധപ്രദേശത്ത് ചൊവ്വാഴ്ച മൃഗങ്ങളുടെ അസ്വാഭാവിക മരണമൊന്നും റിപ്പോർട്ടുചെയ്തതിട്ടില്ലെന്നും ഒരു വവ്വാലിന്റെ ജഡം സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.
അതിനിടെ, പ്രദേശത്ത് കർശന നിരീക്ഷണവും പരിശോധനയും തുടരുമെന്ന് പോലീസ് അറിയിച്ചു. നിപ രോഗിയുടെ റൂട്ട്മാപ്പിൽ പരാമർശിക്കാത്ത കെഎസ്ആർടിസി യാത്രകളെപ്പറ്റി സാമൂഹികമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരായ പരാതി പോലീസിന് കൈമാറിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ മാനസികാരോഗ്യവിഭാഗം ചൊവ്വാഴ്ച 63 പേർക്ക് ടെലിഫോണിലൂടെ കൗൺസലിങ് നൽകി. കൺട്രോൾ സെല്ലിലേക്ക് നിപ രോഗവ്യാപനവുമായി ബന്ധപ്പെട്ട് 28 കോളുകൾ ലഭിച്ചു.


