നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം പുറത്തെത്താൻ കാരണമായത് അവിവാഹിതരായ യുവതീ യുവാക്കൾ തമ്മിലുള്ള ബന്ധം തകർന്നത്. 2020-ൽ ഫെയ്‌സ്ബുക്ക് വഴിയാണ് ഭവിൻ അനീഷയുമായി പരിചയത്തിലാകുന്നത്. പെൺകുട്ടിയുടെ വീട്ടിലെ ശൗചാലയത്തിൽ 2021 നവംബർ ആറിനാണ് ആദ്യത്തെ പ്രസവം നടന്നത്. ആൺകുഞ്ഞിൻ്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയതിനെത്തുടർന്ന് മരിച്ചിരുന്നതായാണ് അനീഷ ആദ്യം പോലീസിനോട് പറഞ്ഞത്. താൻതന്നെ വീട്ടുപറമ്പിൽ രഹസ്യമായി മൃതദേഹം കുഴിച്ചിട്ടെന്നും അനീഷ പറഞ്ഞു.

എട്ടുമാസത്തിനുശേഷം കുഞ്ഞിന്റെ അസ്ഥി, കർമങ്ങൾ ചെയ്‌ത് കടലിൽ നിമജ്ജനം ചെയ്യാമെന്ന് പറഞ്ഞ് ഭവിൻ വാങ്ങി. എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാൽ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്ന് ഭവിൻ കരുതിയിരുന്നതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.
2024 ഏപ്രിൽ 29-ന് അനീഷയുടെ വീട്ടിൽവച്ചുതന്നെയാണ് രണ്ടാമത്തെ ആൺകുഞ്ഞിന് ജന്മം നൽകിയത്. ആ കുട്ടിയും മരിച്ചെന്ന് അനീഷ യുവാവിനെ അറിയിച്ചു. കുട്ടിയുടെ മൃതദേഹം സ്കൂട്ടറിൽ ഭവിന്റെ ആമ്പല്ലൂരിലെ വീട്ടിൽ എത്തിച്ചു. മൃതദേഹം ഭവിൻ്റെ വീടിന് സമീപത്ത് കുഴിച്ചിട്ടു. ജനിച്ചയുടൻ കുട്ടി കരഞ്ഞതു പുറത്തുകേൾക്കാതിരിക്കാൻ മുഖം പൊത്തിപ്പിടിച്ചതിനെത്തുടർന്ന് ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്ന് അനീഷ പോലീസിനോട് സമ്മതിച്ചു.

ലാബ് ടെക്നീഷ്യനായി ജോലിചെയ്യുന്ന അനീഷ കുറച്ചുകാലമായി ഭവിനുമായി അകൽച്ചയിലായിരുന്നു. പെൺകുട്ടി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നെന്ന സംശയത്തിൽ ഭവിൻ ഫോണിലൂടെയും നേരിട്ടും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി അനീഷയെ ഫോണിൽ വിളിച്ചപ്പോൾ തിരക്കിലായതാണ് ഭവിനെ പ്രകോപിപ്പിച്ചത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിൻ വീട്ടിൽ സൂക്ഷിച്ച അസ്ഥി ബാഗിലാക്കി പുതുക്കാട് സ്റ്റേഷനിലെത്തി.

സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ ബന്ധത്തെക്കുറിച്ചും അനീഷയുടെ രണ്ട് പ്രസവങ്ങളെക്കുറിച്ചും വീട്ടുകാർക്ക് അറിവുണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. ഡിവൈഎസ്‌പി ബിജുകുമാർ, സിഐ മഹേന്ദ്രസിംഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.



