നിയന്ത്രണരേഖയിൽ സേനാ വിന്യാസം വർധിപ്പിച്ച് പാകിസ്‌താൻ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്‌താനെതിരെ ഇന്ത്യ കർശന നടപടികളിലേക്ക് നീങ്ങിയിരുന്നു. അറബിക്കടലിൽ ഇന്ത്യൻ നാവികസേന പരിശീലന മിസൈലുകൾ വിജയകരമായി പരീക്ഷിക്കുകയും വ്യോമസേന മധ്യമേഖലയിൽ ‘ആക്രമൺ’ എന്ന് പേരിട്ട വ്യോമാഭ്യാസം നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പാകിസ്താൻ നിയന്ത്രണരേഖയിൽ സേനാ വിന്യാസം വർധിപ്പിക്കുകയും റാവൽപിണ്ടിയിലെ സേനാ കേന്ദ്രത്തിന്റെ സുരക്ഷ കൂട്ടുകയും ചെയ്തത്.
ഇന്ത്യയുടെ നിർണായക തീരുമാനങ്ങളെ പ്രതിരോധിക്കാൻ എന്തൊക്കെ നടപടികൾ എടുക്കാൻ സാധിക്കും എന്ന് ചർച്ച ചെയ്യാൻ പാകിസ്‌താൻ ദേശീയ സുരക്ഷാ സമിതി ഇന്ന് യോഗം ചേർന്നിരുന്നു.
ഇതിനുപിന്നാലെ പാകിസ്‌താൻ വ്യോമപാതയും വാഗാ അതിർത്തിയും അടയ്ക്കുകയും ഇന്ത്യയുമായുള്ള വ്യാപാരം നിർത്തുകയും ചെയ്തിരുന്നു. ഇന്ത്യക്ക് പാകിസ്താന്റെ വ്യോമപാതയിലേക്ക് പ്രവേശനം അനുവദിക്കില്ല എന്ന തീരുമാനമാണ് പാക് സർക്കാർ ആദ്യം കൈക്കൊണ്ടത്. പിന്നാലെ വാഗ അതിർത്തി അടയ്ക്കുകയും അതുവഴി എത്തിയവർ ഈ മാസം 30-ന് മുമ്പായി സ്വരാജ്യത്തേക്ക് മടങ്ങിപ്പോകണം എന്ന അറിയിപ്പ് നൽകുകയും ചെയ്തു.
ഇതുകൂടാതെ, ഇന്ത്യൻ ഹൈക്കമ്മീഷനിൽ നയതന്ത്രജ്ഞരുടെ എണ്ണം 30 ആക്കി ചുരുക്കി. മാത്രമല്ല, ഇന്ത്യക്കാർക്ക് പാകിസ്‌താൻ നൽകിയ എല്ലാ തരം വിസകളും റദ്ദാക്കി. സിഖ് തീർത്ഥാടകർ ഒഴിച്ചുള്ള എല്ലാ ഇന്ത്യക്കാരും 48 മണിക്കൂറിനകം രാജ്യം വിടണം എന്നും പാകിസ്താൻ നിർദേശിച്ചിട്ടുണ്ട്.
വാഗാ അതിർത്തി അടച്ചു ഇന്ത്യയുമായുള്ള വ്യാപാരം നിർത്തി: നിയന്ത്രണരേഖയിൽ സേനാ വിന്യാസം വർധിപ്പിച്ച് പാകിസ്താൻ
Published on


