ഭർത്താവ് ‘പണത്തിൽ മുങ്ങിക്കിടക്കുന്നയാൾ’ ആണെന്ന് നിരീക്ഷിച്ചുകൊണ്ട് ഗാർഹിക പീഡന കേസിൽ യുവതിക്ക് നൽകിയ നഷ്ടപരിഹാരം അഞ്ച് ലക്ഷം രൂപയിൽനിന്ന് കോടതി ഒരു കോടി രൂപയായി ഉയർത്തി സെഷൻസ് കോടതി.
ലിഫ്റ്റ് കമ്പനി നടത്തുന്ന യുവതിയുടെ ഭർത്താവും കുടുംബവും ‘കോടീശ്വരന്മാരാണെ’ന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരത്തിനു പുറമെ, യുവതിക്കും മകൾക്കും അനുവദിച്ച പ്രതിമാസ ജീവനാംശം ഒരു ലക്ഷം രൂപയിൽനിന്ന് ഒന്നര ലക്ഷം രൂപയായും കോടതി ഉയർത്തി. പരാതിക്കാരി ഭർത്താവിനൊപ്പം താമസിക്കുമ്പോൾ അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനം സങ്കൽപ്പിക്കാൻ പോലും പ്രയാസമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

യുവതി 20 വർഷത്തോളം പീഡനവും അപമാനവും സഹിച്ചുവെന്നത് പരിഗണിച്ച്, മജിസ്ട്രേറ്റ് അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടപരിഹാരം വളരെ തുച്ഛമാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി (ദിൻഡോഷി കോടതി) എസ്.ജെ. അൻസാരി വിധിച്ചു.
2020 ഫെബ്രുവരിയിൽ മജിസ്ട്രേറ്റ് കോടതി വിധിച്ച നഷ്ടപരിഹാര ഉത്തരവിനെതിരെ 41 വയസ്സുള്ള വീട്ടമ്മ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. 1997 ഡിസംബറിൻ നടന്ന വിവാഹനാൾ മുതൽ ഭർത്താവും അമ്മായിയമ്മയും ശാരീരികവും മാനസികവും സാമ്പത്തികവുമായ അതിക്രമങ്ങൾക്ക് വിധേയയാക്കിയതായി അവർ ആരോപിച്ചു.

മജിസ്ട്രേറ്റ് കോടതി അനുവദിച്ച തുക വളരെ കുറവാണെന്ന് പറഞ്ഞപ്പോൾ, നഷ്ടപരിഹാരമായി ഒരു തുകയ്ക്കും അവർക്ക് അർഹതയില്ലെന്ന് ഭർത്താവ് വാദിച്ചു. എന്നാൽ കോടതി ഇതു പരിഗണിച്ചില്ല.



