കോട്ടയം ഉമ്മൻ ചാണ്ടിയുടെ മരണത്തിന് മുൻപ് അച്ചു ഉമ്മൻ എന്ന പേര് അത്ര സുപരിചിതമായിരുന്നില്ല. ഉമ്മൻ ചാണ്ടിയെന്ന വൻമരത്തിന്റെ നിഴൽവെട്ടത്തിലെവിടെയോ വന്നുപോയിരുന്ന മകൾ മാത്രമായിരുന്നു അച്ചു. രാഷ്ട്രീയത്തിൽനിന്നും പൊതുപ്രവർത്തനങ്ങളിൽനിന്നും നിശ്ചിത അകലം പാലിച്ച് നിന്നിരുന്ന അവർ രാഷ്ട്രീയ പരിസരങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി മോഡലിങ്ങും യാത്രകളുമായി കഴിയുകയായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ മരണത്തോടെയാണ് മക്കളിലേക്ക് മാധ്യമശ്രദ്ധ പതിയുന്നത്. ഉപതിരഞ്ഞെടുപ്പിൽ ആരാണ് മത്സരിക്കേണ്ടതെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞതോടെ അച്ചു ഉമ്മനിലേക്കും അഭ്യൂഹങ്ങളെത്തി. എന്നാൽ സ്‌ഥാനാർഥി ചാണ്ടി ഉമ്മനായിരിക്കുമെന്ന് കുടുംബം വ്യക്തമാക്കുകയായിരുന്നു.

ഒഴിഞ്ഞു നിന്നിട്ടും വലിച്ചിറക്കി
ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി കുടുംബത്തിൽനിന്ന് ഒരാൾ എത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് വ്യക്തമാക്കിയതിനു പിന്നാലെയാണ് മകൾ അച്ചു ഉമ്മൻ പുതുപ്പള്ളി സ്ഥാനാർഥിയാവുമെന്ന അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ചാണ്ടി ഉമ്മനായിരിക്കും മത്സരിക്കുക എന്നും അവർ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മക്കൾക്കിടയിൽ തർക്കമുണ്ടെന്നുപോലും വാർത്ത പ്രചരിച്ചു.
അപ്പ കഴിഞ്ഞാൽ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരനെന്നും മക്കൾ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തിൽ വരണമെന്നായിരുന്നു അപ്പയുടെ നിലപാടെന്നും അവർ വിശദമാക്കി. ഒപ്പം തന്നെ തൻ്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്നും അച്ചു ആവശ്യപ്പെട്ടു. വികസനം പ്രചാരണ ആയുധമാക്കി തുടങ്ങിയെങ്കിലും കുടുംബത്തിന് നേരെ സൈബർ പോരാളികൾ ആക്രമണം അഴിച്ചുവിട്ടു. ധരിച്ച വസ്ത്രത്തിന്റെയും ചെരുപ്പിന്റെയും വില ഉൾപ്പെടെ സൈബർ പോരാളികൾ ആയുധമാക്കി.
ഭർത്താവിന്റെ കമ്പനിയെക്കുറിച്ചും സ്വത്തുവിവരങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു വരെ സൈബറിടങ്ങളിൽ ആവശ്യമുയർന്നു. ഒരു ഘട്ടത്തിൽ ചാണ്ടി ഉമ്മനിൽനിന്നു ശ്രദ്ധ മാറി അച്ചു ഉമ്മനെ ചുറ്റിത്തിരിയുകയായിരുന്നു പ്രചാരണം. ഇതിനോടെല്ലാമുള്ള പക്വമായ പ്രതികരണങ്ങൾ ഒരു നേതാവിൻ്റെ ഛായ അച്ചുവിനും നൽകി. നിയമ നടപടി സ്വീകരിക്കുന്നതിനും അച്ചു ഇറങ്ങിത്തിരിച്ചു. വളഞ്ഞിട്ട് ആക്രമിക്കപ്പെട്ടപ്പോൾ ഭർത്താവും കുടുംബവും വരെ പിന്തുണയുമായി എത്തി.

പ്രചാരണത്തിൻ്റെ അവസാന ഘട്ടങ്ങളിൽ ഉമ്മൻ ചാണ്ടിയെ മകൻ അനുകരിക്കുന്നുവെന്ന വിമർശനം ഉയർന്നപ്പോഴും കോൺഗ്രസ് പാളയത്തിന് ഊർജവുമായി മണ്ഡലത്തിൽ അച്ചു നേരിട്ട് വോട്ട് ചോദിക്കാനെത്തി. ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാർ നൽകുന്ന വലിയ യാത്രയയപ്പിൻ്റെ ഇടിമുഴക്കം വോട്ടെണ്ണൽ ദിനം കേൾക്കുമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ വീട്ടിലേക്കെത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് മുന്നിൽ അൽപം പോലും ആശങ്കയില്ലാതെയാണ് അച്ചുവെത്തിയത്. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടിയാണ് പുതുപ്പള്ളി നൽകിയതെന്നും 53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്തത് എന്താണെന്ന ചോദ്യത്തിന് മറുപടിയാണ് പുതുപ്പള്ളി നൽകിയതെന്നുമായിരുന്നു സഹോദരൻ്റെ വിജയത്തിൽ അച്ചു പ്രതികരിച്ചത്.
കൃത്യം, വ്യക്തം
ചാണ്ടി ഉമ്മൻ കാര്യങ്ങൾ പറയുന്നതിനേക്കാളും വ്യക്തവും കൃത്യവുമായി മറുപടി നൽകാൻ അച്ചു ഉമ്മന് സാധിച്ചിരുന്നുവെന്നാണ് സൈബർ ഇടങ്ങളിലെ വിലയിരുത്തൽ. ഭർത്താവിൻ്റെ കുടുംബ ബിസിനസിനെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നപ്പോൾ അവരുടെ ബിസിനസിൻ്റെ നാൾവഴികൾ പോലും വിവരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാമെന്നും അവർ വെല്ലുവിളിച്ചു. വാക്കുകളിലെ കൃത്യതയും വ്യക്തതയും തന്നെയാണ് ആളുകളെ അച്ചു ഉമ്മൻ ഫാനാക്കിയത്. യാത്ര, ഫാഷൻ ലോകത്തിനപ്പുറത്ത് ഒരു നേതാവിന് ആവശ്യമായ സകല ഗുണങ്ങളും അച്ചു ഉമ്മനുണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്.
തനിക്കെതിരെ ഉയർന്ന ഓരോ ആരോപണങ്ങൾക്കും സംശയത്തിനിട നൽകാതെ ശക്‌തമായ ഭാഷയിൽ ഉത്തരം നൽകിയതാണ് കോൺഗ്രസ് അണികളെ അച്ചു ആവേശഭരിതരാക്കിയത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉയർന്നതിനെ പ്രതിരോധിക്കാനായിരുന്നു അച്ചു ഉമ്മനെ കരുവാക്കിയതെന്ന് വിമർശനമുയർന്നു. എന്നാൽ അച്ചുവിന്റെ മറുപടി തൃപ്തികരമാകുകയും എതിർപക്ഷത്ത് ആരോപണ വിധേയയായ ആൾ യാതൊരു പ്രതികരണത്തിനും തയാറാകാതിരുന്നതും അച്ചുവിന്റെ മൈലേജ് വർധിപ്പിച്ചു.
ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ഒറ്റ ദിവസം കൊണ്ട് ഇൻസ്റ്റഗ്രാമിൽ അച്ചുവിനു വർധിച്ചത്. ആക്രമിക്കുന്നവർക്കും ആരോപണമുന്നയിക്കുന്നവർക്കും വായടപ്പിക്കുന്ന മറുപടി നൽകുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന അച്ചു, യാത്രയും ഫാഷനുമായി കറങ്ങിത്തിരിയാതെ രാഷ്ട്രീയത്തിലേക്കിറങ്ങണമെന്ന് സൈബർ ഇടങ്ങളിൽ ആവശ്യം ശക്തമാകുകയാണ്.


