ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിന് ഇരയായെന്ന് പൊലീസ്. കുട്ടിയെ പ്രതിയായ അസ്ഫാഖ് ആലം കൊലപ്പെടുത്തിയത് പീഡനത്തിനിടെ ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. പ്രതി കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. അതേസമയം സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. കാണാതായ കുട്ടിയെ കണ്ടെത്താനാണ് പൊലീസ് ശ്രമിച്ചത്. പ്രതിയെ വളരെ വേഗം തിരിച്ചറിഞ്ഞെന്നും പോലീസ് മേധാവി പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്. കുട്ടിയുടെ ശരീത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. പീഡനശ്രമത്തിനിടെയാണ് കുട്ടിയെ കൊന്നതെന്നും വ്യക്തമായിട്ടുണ്ട്.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ മാത്രമായിരിക്കും വീട്ടിലേക്ക് കൊണ്ടുവരിക. പെൺകുട്ടിയുടെ കഴുത്തിൽ കയറോ പ്ലാസ്റ്റിക്കോ ചരടോ ഉപയോഗിച്ച് മുറുക്കി കൊലപെടുത്തിയതാകാമെന്നാണ് പൊലീസ് നൽകുന്ന സൂചന.



