ഓൺലൈൻ ഷോപ്പിങ് ഉൾപ്പെടെയുള്ള ബിസിനസുകളുടെ മറവിൽ 1630 കോടി രൂപയുടെ തട്ടിപ്പും 126 കോടി രൂപയുടെ നികുതിവെട്ടിപ്പും നടത്തിയ തൃശ്ശൂർ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയിൽ ഇ.ഡി. റെയ്‌ഡ്. അറസ്റ്റ് ഭയന്ന് ഉദ്യോഗസ്ഥരെത്തുംമുന്നേ സ്ഥാപനത്തിൻ്റെ എം.ഡി. പ്രതാപൻ ദാസനും സി.ഇ.ഒ.യും ഭാര്യയുമായ ശ്രീനയും കടന്നുകളഞ്ഞു. ഇവരെ കണ്ടെത്താൻ നിർദേശം നൽകാൻ പോലീസിനോട് ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടുവീടുകൾ, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകൾ എന്നിവിടങ്ങളിലാണ് റെയ്‌ഡ് രാത്രിവൈകിയും തുടരുന്നത്.
മൾട്ടിലെവൽ മാർക്കറ്റിങ്ങിന് ഒ.ടി.ടി. പ്ലാറ്റ് ഫോം, ക്രിപ്റ്റോ കറൻസി ഇടപാടിനായി എച്ച്.ആർ.സി. ക്രിപ്റ്റോ, പൊള്ളാച്ചിയിൽ അനശ്വര ട്രേഡേഴ്സ്, നിധി ലിമിറ്റഡ്, തൃശ്ശൂർ കോടാലിയിൽ ഫാം സിറ്റി എന്നീ സ്ഥാപനങ്ങളും ഇവർക്കുണ്ട്. ഇവയുടെ പേരിലും വ്യാപകമായ തട്ടിപ്പാണ് ഹൈറിച്ച് നടത്തിയിരിക്കുന്നത്.

1630 കോടി രൂപയുടെ തട്ടിപ്പാണെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. സംസ്ഥാന ജി.എസ്.ടി. വിഭാഗം, ഹൈറിച്ച് ഉടമകൾ 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് നേരത്തേത്തന്നെ റിപ്പോർട്ടുനൽകിയിരുന്നു.
പലചരക്ക് ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കായി ഹൈറിച്ച് ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്. ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തിൽ 78 ശാഖകളും ഉണ്ട്. ഏതാണ്ട് 1.63 ലക്ഷം ഇടപാടുകാരുടെ ഐ.ഡി.കൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാൻ ഒരു ഇടപാടുകാരന്റെ പേരിൽത്തന്നെ അമ്പതോളം ഐ.ഡി.കൾ സൃഷ്‌ടിക്കുകയാണ് ചെയ്തിരിക്കുന്നത്.

പ്രതാപൻ ദാസനും ശ്രീനയ്ക്കും 90 വിദേശരാജ്യങ്ങളിൽ ക്രിപ്റ്റോ കറൻസി ബിസിനസുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലിനൊപ്പം വിദേശനാണ്യ വിനിമയ ചട്ടലംഘനവും (ഫെമ) ഈ കേസിൽ ഇ.ഡി. ചുമത്താൻ സാധ്യതയുണ്ട്.
റെയ്ഡിനൊപ്പം അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് ഉടമകളായ പ്രതാപൻ ദാസനും ശ്രീനയും ഡ്രൈവറെക്കൂട്ടി കടന്നത്. ഇ.ഡി. സംഘം ഓഫീസിലെത്തിയ ഉടൻ ഇവർക്ക് വിവരം ലഭിച്ചു. വീട്ടിലേക്ക് സംഘം എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു രക്ഷപ്പെടൽ. ഇവരുടെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും നിരവധി രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽരേഖകൾ കണ്ടെത്താനാണ് റെയ്‌ഡ് തുടരുന്നത്.



