ഉമ്മൻചാണ്ടിയുടെ വിയോഗം ഏറ്റവും വലിയ സ്വകാര്യ ദുഃഖമെന്ന് എകെ ആന്റണി. ഹൃദയംകൊണ്ട് സംസാരിച്ചിരുന്ന സുഹൃത്താണ് അദ്ദേഹം. ഊണിലും ഉറക്കത്തിലും എങ്ങനെ ജനങ്ങളെ സഹായിക്കാമെന്ന് ആലോചിച്ചിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗം കേരളത്തിലെ ജനതയ്ക്ക് വലിയ നഷ്ടമാണെന്നും എകെ ആന്റണി പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ മരണവാർത്ത അറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകരിൽ ഒരാളായിരുന്നു ഉമ്മൻചാണ്ടി. സഹായം തേടി വരുന്ന ആരെയും അദ്ദേഹം നിരാശരാക്കിയിട്ടില്ല.
ഉമ്മൻചാണ്ടിയും ഭാര്യ മറിയാമ്മയും ഇല്ലായിരുന്നെങ്കിൽ തനിക്കൊരു കുടുംബജീവിതം ഉണ്ടാകില്ലായിരുന്നു. എന്റെ ഭാര്യ എൽസിയെ എനിക്കായി കണ്ടെത്തിയത് ഉമ്മൻചാണ്ടിയുടെ ഭാര്യയാണ്. പൊതുജീവിതത്തിൽ തനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടവും തന്റെ കുടുംബത്തിനുണ്ടായ നഷ്ടവുമാണ് അദ്ദേഹത്തിന്റെ വിയോഗം.

സംസ്ഥാനത്തിന്റെ വികസനത്തിന് ഏറ്റവുമധികം സംഭാവന ചെയ്ത നേതാവായിരുന്നു. കേരളത്തിൽ കെ എസ് യുവിനെയും കോൺഗ്രസിനെയും യുഡിഎഫിനെയും യൂത്ത് കോൺഗ്രസിനെയും ശക്തിപ്പെടുത്തി. വിദ്യാർത്ഥി രാഷ്ട്രീയ ജീവിതം മുതൽ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എല്ലാം തുറന്നുപറയുന്ന സുഹൃത്ത്.
തമ്മിൽ ഒരു രഹസ്യങ്ങളുമുണ്ടായിരുന്നില്ല. ഹൃദയം തുറന്ന് സംസാരിച്ച സുഹൃത്താണ്. അടുത്ത നാളുകളിലൊക്കെ അദ്ദേഹത്തെ കാണുമ്പോൾ വേദനയായിരുന്നു. വ്യക്തിജീവിതത്തിൽ തനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും വികാരാധീനനായി എകെ ആന്റണി പറഞ്ഞു.



