നമ്മുടെ ജീവിതത്തിൽ ഭാഗ്യം ഏത് വഴി വരുമെന്ന് നമുക്ക് പറയാൻ കഴിയില്ല. ചിലപ്പോൾ ലോട്ടറിയുടെ രൂപത്തിലാകും നമ്മൾ ഒരൊറ്റ രാത്രികൊണ്ട് കോടീശ്വരനാകുന്നത്. എന്നാൽ മധ്യപ്രദേശിലെ പന്ന ജില്ലയിലെ സാവിത്രി ബായ് സിസോദിയയുടെ ഭാഗ്യം വന്നത് വജ്രത്തിൻ്റെ രൂപത്തിലാണ്. എന്നാൽ അതിൽ കഠിനധ്വാനവും ആത്മവിശ്വാസവും കൂടി ചേർന്നിട്ടുണ്ടായിരുന്നു. സർക്കാരിൽനിന്ന് ഖനി പാട്ടത്തിനെടുത്ത് വജ്രത്തിനായി രണ്ട് വർഷം അവർ അവിടെ ഖനനം നടത്തി. ഒടുവിൽ 2.69 കാരറ്റ് വജ്രം അവരുടെ കൈയിൽ തടഞ്ഞു.

ചുട്ടുപൊള്ളുന്ന വെയിലിനേയും പൊടിപടലങ്ങളേയും അവഗണിച്ചായിരുന്നു സാവിത്രിയുടെ അധ്വാനം. തൻ്റെ കുടുംബത്തിൻ്റെ തലവര മാറ്റുന്ന വജ്രം കണ്ടെത്തുമെന്ന ഉറച്ചവിശ്വാസം അവർക്കുണ്ടായിരുന്നു. നിയമപ്രകാരം ഈ വജ്രക്കല്ല് ലേലത്തിൽ വെയ്ക്കുമെന്നും ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക സർക്കാർ റോയൽറ്റിയും നികുതിയും കിഴിച്ചശേഷം സാവിത്രിക്ക് കൈമാറുമെന്നും ഡയമണ്ട് ഓഫീസർ അനുപം സിങ്ങ് വ്യക്തമാക്കി. കല്ല് പരിശോധിച്ച് സർക്കാരിൽ ഏൽപ്പിച്ചത് അനുപം സിങ്ങാണ്.

പന്ന ജില്ലയിൽ ഒട്ടേറെപ്പേർ ഇത്തരത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വജ്രത്തിനായി ഖനനം ചെയ്യാറുണ്ട്. ചുരുക്കം ചിലരെ മാത്രമേ ഭാഗ്യം തേടിവരാറുള്ളു. ഇതിനായി ചെറിയ തുകയ്ക്കാണ് സർക്കാർ ഭൂമി പാട്ടത്തിന് നൽകാറുള്ളത്. ചലാൻ വഴി 250 മുതൽ 350 രൂപ വരേയാണ് അടക്കേണ്ടത്. ഫോം പൂരിപ്പിച്ച് നൽകണം. 25X30 അടി ഭൂമി ഇവർക്ക് പാട്ടത്തിന് കൊടുക്കും. ഡയമണ്ട് ഓഫീസിലെ കോൺസ്റ്റബിൾ വന്നാണ് ഈ സ്ഥലം അടയാളപ്പെടുത്തുക. ഇത് പിന്നീട് നിശ്ചിത കാലയളവിലേക്ക് ആ വ്യക്തിയുടെ ഖനിയായി മാറുന്നു. ഇത്തരത്തിൽ ഒട്ടേറെ പാട്ടത്തിനെടുത്ത ഖനികൾ പന്ന ജില്ലയിലുണ്ട്.

വജ്രങ്ങൾ കണ്ടെത്തിയാൽ ഡയമണ്ട് ഓഫീസറെ അറിയിക്കുകയും അയാൾക്ക് കൈമാറുകയും ചെയ്യണം. അവർ വജ്രക്കല്ലുകൾ വിലയിരുത്തുകയും ലേലത്തിൽ വിൽക്കുകയും ചെയ്യും. റോയൽറ്റികളും നികുതികളും കിഴിച്ച ശേഷം ലഭിക്കുന്ന തുക ഖനനം നടത്തിയവർക്ക് തിരികെ നൽകും. അവരുടെ തളരാത്ത പ്രയത്നത്തിനുള്ള പ്രതിഫലമാണിത്.
ഇതിന് മുമ്പ് 2024 നവംബറിൽ ദിലീപ് മിസ്ട്രി എന്നറിയപ്പെടുന്ന ഒരു തൊഴിലാളി 7.44 കാരറ്റ് വജ്രം കണ്ടെത്തിയിരുന്നു. മൂന്ന് മാസത്തിനിടെ രണ്ട് തവണയാണ് ദിലീപ് മിസ്ട്രിക്ക് വജ്രക്കല്ല് ലഭിച്ചത്. ഇതുകൂടാതെ 2024 ജൂലൈയിൽ ഈ പ്രദേശത്തെ ഒരു തൊഴിലാളി 19.22 കാരറ്റ് വജ്രം കണ്ടെത്തിയിരുന്നു.



