സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനപ്പെട്ട ആശുപത്രികളിൽ വിദേശത്തുള്ള വൻ കമ്പനികൾ നിക്ഷേപം നടത്തുന്നു. കേരളത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുക എന്നതല്ല അവരുടെ ലക്ഷ്യം. അവർ ചിലവാക്കുന്ന പണം കൂടുതൽ ലാഭമാക്കി തിരിച്ചെടുക്കും. ഇതാണ് സ്വകാര്യ ആശുപത്രികളിലൂടെ വൻകിടക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ഗവ മെഡിക്കൽ കോളേജ് എം. എൽ. ടി ബ്ലോക്കിന്റെ ഉദ്ഘാടനവും ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ അടുത്ത കാലത്തായി ഉണ്ടായൊരു പ്രവണത ഗൗരവമായി കാണേണ്ടതുണ്ട്. ചില പ്രധാനപ്പെട്ട ആശുപത്രികൾ, നമ്മുടെയെല്ലാം മനസിൽ പെട്ടന്നു തന്നെ വരുന്ന ചില പേരുകളുണ്ട്. ആ പേരുകളിൽ ഒന്നും ഒരു മാറ്റവുമില്ല. ആശുപത്രിയുടെ നടത്തിപ്പ് നോക്കിയാൽ നേരത്തെയുള്ളവർ തന്നെയാണ് അതിന്റെ തലപ്പത്തുള്ളത്. പക്ഷേ അത്തരം ആശുപത്രികളിൽ വിദേശത്തുള്ള ചില കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യ മേഖല കൂടുതൽ ശക്തമാകട്ടെ എന്ന സദുദ്ദേശ്യത്തിന്റെ ഭാഗമായല്ല ആ നിക്ഷേപം വന്നിട്ടുള്ളത്. അവർ ചെലവാക്കുന്ന പണം കൂടുതൽ ലാഭമാക്കി തിരിച്ചെടുക്കും. ഈ ഒരു ലാക്കോട് കൂടിയാണ് ചില നിക്ഷേപ കമ്പനികൾ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. ചികിത്സാ ചിലവ് വർധിക്കുന്നു. ചികിത്സാ ചിലവിന്റെ ഭാരം താങ്ങാനാകാത്ത വിധത്തിൽ വർധിക്കുന്നു – മുഖ്യമന്ത്രി പറഞ്ഞു.


