സംസ്ഥാനത്ത് ഒന്നേകാൽ ലക്ഷത്തോളം ആൾക്കാർക്ക് ഡ്രൈവിങ് ലൈസൻസും ആർ.സി.യും കിട്ടിയില്ല. പെറ്റ്-ജി സ്മാർട്ട് ലൈസൻസ് കാർഡ് പ്രിന്റിങ് നിലച്ചതാണ് കാരണം. രജിസ്ട്രേഷൻ നടക്കുന്നുണ്ടെങ്കിലും നവംബർ 23 മുതൽ ഡ്രൈവിങ് ലൈസൻസും ആർ.സി.യും നൽകുന്നില്ല. കാർഡുണ്ടാക്കുന്ന സ്വകാര്യ കമ്പനിക്ക് സർക്കാർ പണം നൽകാത്തതാണ് പ്രിൻ്റിങ് മുടങ്ങാനുള്ള കാരണമായി എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞത്.

ലൈസൻസ്/വാഹന ഉടമയിൽനിന്ന് തപാൽനിരക്ക് അടക്കം 245 രൂപ പെറ്റ്-ജി സ്മാർട്ട് ലൈസൻസ് കാർഡിന് ഈടാക്കുന്നുണ്ട്. കേരളത്തിൽ കെ.എൽ-ഒന്ന് (തിരുവനന്തപുരം) മുതൽ കെ.എൽ-86 (പയ്യന്നൂർ) വരെ 85 നമ്പറുകളിലാണ് വണ്ടി രജിസ്റ്റർചെയ്യുന്നത്. ഈ കാലയളവിൽ രജിസ്റ്റർചെയ്ത വാഹനങ്ങളും ഡ്രൈവിങ് ലൈസൻസ് എടുത്തവരുമായി 1.25 ലക്ഷത്തിലധികം പേരുണ്ടാകുമെന്നാണ് കണക്ക്.
സർക്കാർ പണം നൽകുന്നതിനനുസരിച്ചാണ് പാലക്കാട്ടെ ഐ.ടി. കമ്പനി മോട്ടോർവാഹന വകുപ്പിന് കാർഡ് വിതരണം ചെയ്യുന്നത്. ഇതാണ് മുടങ്ങിയത്. ഈ കാർഡിലാണ് പ്രിൻ്റെടുക്കുന്നത്. അടുത്ത ആഴ്ച മുതൽ പ്രിൻറിങ് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
2023 ഏപ്രിൽ അവസാനത്തോടെയാണ് ഡ്രൈവിങ് ലൈസൻസുകൾ ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള പെറ്റ്-ജി കാർഡിലേക്ക് മാറിയത്. ഇതേ മാതൃകയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ (ആർ.സി.) ഒക്ടോബർ നാലുമുതൽ വിതരണം തുടങ്ങി. ലൈസൻസ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിലാണ് ഇവയും പ്രിന്റ് ചെയ്യുന്നത്.

തപാൽ ഓഫീസിലും തിരക്കേറും
ഒന്നേകാൽ ലക്ഷത്തോളം ഡ്രൈവിങ് ലൈസൻസും ആർ.സി.യും ഒന്നിച്ചുവരുമ്പോൾ തപാൽ ഓഫീസുകാരും നട്ടംതിരിയും. മേൽവിലാസക്കാരന്റെ കൈയിലെത്താൻ പിന്നെയും ദിവസങ്ങളെടുക്കും.
എന്താണ് പെറ്റ്-ജി
ആധുനിക സെക്യൂരിറ്റി ഫീച്ചറുകളോടുകൂടി പ്രിൻ്റ് ചെയ്ത കാർഡുകളാണിവ. പഴയ ലാമിനേറ്റഡ് കാർഡ്, ബുക്ക് ലൈസൻസ് ഉൾപ്പെടെ മാറ്റി ഈ കാർഡിലേക്ക് മാറാം. നിലവിൽ പെറ്റ് -ജി ലൈസൻസിന് ആർ.ടി.ഒ./സബ് ആർ.ടി.ഒ. ഓഫീസുകളിലെ ജീവനക്കാർ അപേക്ഷ പരിശോധിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ അനുമതിക്കുശേഷമാണ് എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലേക്ക് പോകുന്നത്. ഓഫീസുകളിൽ ആർ.സി. ലാമിനേറ്റഡ് കാർഡുകളിൽ തയ്യാറാക്കുന്ന രീതി അവസാനിപ്പിച്ചാണ് പെറ്റ്-ജി യിലേക്ക് മാറിയത്. സുരക്ഷാഫീച്ചറുള്ള പെറ്റ് – ജി കാർഡ് മേൽവിലാസക്കാരന് തപാലിൽ ലഭിക്കും.


