അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ ബ്യൂട്ടിപാർലറുകൾ നടത്തുന്നത് നിരോധിച്ച് താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ബ്യൂട്ടിപാർലർ നടത്താനുള്ള ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി മുഹമ്മദ് അഖിഫ് മഹാജർ അറിയിച്ചു. നന്മ-തിന്മ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

താലിബാന്റെ ഈ നിലപാടിനെതിരെ സ്ത്രീകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. “പുരുഷന്മാർക്ക് ജോലിയില്ല. അന്നന്നത്തെ അന്നത്തിനുവേണ്ടിയാണ് പല സ്ത്രീകളും പാർലറുകളിൽ പണിയെടുക്കാൻ നിർബന്ധിതരാകുന്നത്’ -മേക്കപ്പ് ആർട്ടിസ്റ്റായ റെയ്ഹാൻ മുബാരിസ് പറഞ്ഞു.
2021-ൽ അധികാരത്തിലെത്തിയശേഷം സ്കൂൾ, സർവകലാശാലാ വിദ്യാഭ്യാസനിഷേധമുൾപ്പെടെ കടുത്ത മനുഷ്യാവകാശലംഘനമാണ് സ്ത്രീകൾക്കും കുട്ടികൾക്കുംനേരെ താലിബാൻ നടത്തുന്നത്. സന്നദ്ധ സംഘടനകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതും സിനിമ തിയേറ്റർ, പാർക്ക്, മറ്റ് പൊതുവിടങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകൾ പോകുന്നതും താലിബാൻ നേരത്തെ വിലക്കിയിരുന്നു.




