സൈനികരെക്കുറിച്ചുള്ള പരാമർശങ്ങളെ ചൊല്ലിയുള്ള മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതി ജാമ്യം അനുവദിച്ചു. 2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ സൈനികർക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്.
കോടതി നിർദ്ദേശിച്ച പ്രകാരം ജാമ്യ ബോണ്ടും ആൾജാമ്യവും നൽകിയതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായിക്കും അവിനാഷ് പാണ്ടെയ്ക്കുമൊപ്പമാണ് രാഹുൽ ഗാന്ധി കോടതിയിൽ എത്തിയത്.
കോടതിയിൽ ഹാജരാവുന്നതിൽനിന്ന് വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല. കോടതിയിലും പരിസരത്തും കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഡയറക്‌ടർ ആയിരുന്ന ഉദയ് ശങ്കർ ശ്രീവാസ്‌തവയാണ് രാഹുലിനെതിരെ മാനനഷ്‌ട കേസ് ഫയൽ ചെയയ്തത്. 2022 ഡിസംബർ 16-ന് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ, 2022 ഡിസംബർ 9-ന് അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് പരാമർശിക്കുകയും, ‘ഭാരത് ജോഡോ യാത്രയെക്കുറിച്ച് ആളുകൾ പലതും ചോദിക്കും, എന്നാൽ നമ്മുടെ സൈനികരെ ചൈനീസ് സൈനികർ തല്ലിച്ചതച്ചതിനെക്കുറിച്ച് ഒരിക്കൽ പോലും ചോദിക്കില്ല’ എന്ന് പറയുകയും ചെയ്ിരുന്നു.
രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന തൻ്റെ വികാരങ്ങളെ വ്രണപ്പെടുത്തിയതായി പരാതിക്കാരൻ ആരോപിച്ചു. ഫെബ്രുവരി 11-ന് മാനനഷ്‌ട കേസിൽ പ്രതി ചേർത്ത് രാഹുൽ ഗാന്ധിയെ വിളിപ്പിക്കാൻ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു.


