വെള്ളിത്തിരയെ വിസ്‌മയിപ്പിച്ചുകൊണ്ട് വെള്ളിയാഴ്‌ച തീയേറ്ററിലെത്തിയ സൂപ്പർമാൻ വിജയകരമായി പ്രദർശനം തുടരുകയാണ്. ജെയിംസ് ഗൺ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ഡേവിഡ് കോറെൻസ്‌വെറ്റ്, റെയ്ച്ചൽ ബ്രോസ്‌നതാൻ, നിക്കോളാസ് ഹൗൾട്ട് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രം കണ്ട് തിയേറ്ററിൽ നിന്നിറങ്ങിയ ഇന്ത്യയിലെ പ്രേക്ഷകർ പക്ഷേ നിരാശയിലാണ്. സിനിമ മോശമായതായിരുന്നില്ല കാരണം. മറിച്ച് സെൻസർ ബോർഡിന്റെ യുക്തിരഹിതമായ കത്രിക പ്രയോഗമാണ് പ്രേക്ഷകർക്ക് കല്ലുകടിയായത്.

ചിത്രത്തിലെ ചുംബനരംഗങ്ങൾക്കാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) കത്രിക വെച്ചത്. ഇതിനെതിരേ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തികച്ചും സാധാരണമായ പ്രണയരംഗങ്ങളും ചുംബനരംഗങ്ങളും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് ചോദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ആഗോള റിലീസായ സൂപ്പർമാൻ പോലൊരു ചിത്രത്തിലെ ലളിതമായ ഒരു ചുംബനരംഗം പോലും സ്ക്രീനിൽ അനുവദിക്കാത്ത സെൻസർ ബോർഡിന്റെ പക്വതയില്ലായ്‌മയെ പലരും വിമർശിച്ചു.
ചിത്രത്തിലെ 33 സെക്കൻഡ് നീളുന്ന രംഗങ്ങളാണ് സെൻസർ ബോർഡ് വെട്ടിയത്. ലൈംഗികച്ചുവയുള്ള ദൃശ്യങ്ങൾ (Visually Sensual) എന്നുപറഞ്ഞാണ് ഈ രംഗങ്ങൾ നീക്കം ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്‌തു. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആവശ്യമായതിനാൽ നിർമ്മാതാക്കൾ ഇത് അംഗീകരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

സൂപ്പർമാനും ലോയിസും ചുംബിച്ചുകൊണ്ട് വായുവിൽ ഒഴുകിനടക്കുന്ന രംഗമാണ് ബോർഡ് വെട്ടിയത്. ട്രെയിലറിൽ ഉൾപ്പെടെ കാണിച്ച ഈ ചുംബനരംഗം, പക്ഷേ, ഇന്ത്യൻ സ്ക്രീനുകളിൽ നിന്ന് പൂർണമായി നീക്കിയിട്ടുണ്ട്. ഇതിന് പുറമെ സൂപ്പർമാൻ്റെ ഇന്ത്യൻ പതിപ്പിൽ ചില വാക്കുകൾ മ്യൂട്ട് ചെയ്‌തിട്ടുമുണ്ട്. നേരത്തേ ബ്രാഡ് പിറ്റിൻ്റെ എഫ് 1 എന്ന ചിത്രത്തിലെ നടുവിരൽ ഉയർത്തുന്ന ഇമോജി മുഷ്‌ടിചുരുട്ടിയ ഇമോജിയാക്കി സെൻസർബോർഡ് മാറ്റിയിരുന്നു. ഇതുവഴി ആ ഇമോജിയിലൂടെ ഉദ്ദേശിച്ച അർഥം തന്നെ മാറിപ്പോയെന്ന് അന്ന് വിമർശനം ഉയർന്നിരുന്നു.


