
മൂന്നാറിൽ സിഎസ്‌ഐ വൈദികർ നടത്തിയ ധ്യാനം ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ. ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ടിലാണ് 450 ഓളം പേർ ധ്യാനത്തിൽ പങ്കെടുത്തെന്നു കണ്ടെത്തിയത്. റിപ്പോർട്ട് ഇന്ന് ജില്ല കളക്ടർക്ക് കൈമാറും.മൂന്നാറിലെ ധ്യാനത്തിൽ 230 പേർ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ എന്നായിരുന്നു സിഎസ്‌ഐ സഭ നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ സഭ നേതൃത്വത്തെ തള്ളുന്നതാണ് ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ട്. 450പേർ ധ്യാനത്തിൽ പങ്കെടുത്തു എന്നും മാസ്‌ക് ഉൾപ്പെടെ ധരിക്കുന്നതിൽ വൈദികർ അലംഭാവം കാണിച്ചുവെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ഏപ്രിൽ 12 മുതൽ ഇടുക്കിയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ഏപ്രിൽ 13 മുതൽ 17 വരെ നടത്തിയ ധ്യാനം ജില്ല ഭരണകൂടത്തിന്റെ അനുമതി വാങ്ങാതെയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ധ്യാനത്തിൽ പങ്കെടുത്ത വൈദികർക്ക് കൊവിഡ് പിടിപെട്ടതോടെ സഭ വിശ്വാസികൾ തന്നെയാണ് സഭ നേതൃത്വത്തിനെതിരെ പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചത്. സംഭവത്തിൽ സംഘടകർക്കും, വൈദികർക്കും, മൂന്നാറിലെ സിഎസ്‌ഐ പള്ളി അധികാരികൾക്കുമെതിരെ പൊലീസ് കേസ് എടുത്തിരുന്നു.


