കോഴിക്കോട് പുതുപ്പാടിയിൽ സഹോദരൻ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി. പുതുപ്പാടി പഞ്ചായത്ത് പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ 17 കാരിയുടെ പരാതിയിൽ 19 കാരനെ ഇന്നലെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല വീഡിയോകൾ കാണിച്ച് കൊടുത്തുവെന്നും വീട്ടിൽ വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നുമാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ 17 കാരി മൊഴി നൽകിയത്.

പെൺകുട്ടിയുടെ സുഹൃത്തിനെ വിളിക്കാൻ ഫോൺ നൽകണമെങ്കിൽ ശാരീരിക ബന്ധത്തിന് വഴങ്ങാൻ നിർബന്ധിച്ചുവെന്നാണ് പരാതി. കൂട്ടുകാരിയോടാണ് പെൺകുട്ടി വിവരം തുറന്നു പറഞ്ഞത്. തുടർന്ന് അധ്യാപികയെ അറിയിക്കുകയും വിവരം ചൈൽഡ് ലൈനിന് കൈമാറുകയുമായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും താമരശ്ശേരി പൊലീസിന് കൈമാറുകയും ചെയ്തു. തുടർന്നാണ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്.

ജുവൈനൽ ജസ്റ്റിസ് ഉൾപ്പെടെയുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജറാക്കി രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മകളുടെ പരാതി വ്യാജമാണെന്നും വർഷങ്ങൾക്ക് മുൻപ് അച്ഛൻ മരിച്ചതിനാൽ മകനാണ് കുടുംബത്തെ സംരക്ഷിക്കുന്നതെന്നും അമ്മ പറഞ്ഞു. മകളെ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് അമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റിയത്.


