ജി20യിൽ ഉൾപ്പെടാത്ത രാഷ്ട്രങ്ങളുടെ താത്പര്യവും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വളർച്ച മറ്റ് ലോക രാജ്യങ്ങൾക്കും നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് മണികൺട്രോൾ ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. ആഗോള സാഹചര്യം പ്രതികൂലമായിരുന്നിട്ടും പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞു. ആഗോള ശരാശരിയെക്കാൾ കുറവാണ് ഇന്ത്യയിലെ പണപ്പെരുപ്പമെന്നും മോദി പറഞ്ഞു. വികസനത്തിൽ ഇന്ത്യയുടെത് മാനുഷിക സമീപനമാണ്. പാചകവാതക വില കുറച്ചത് നേട്ടമാണെന്നും പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞു.

“ആഫ്രിക്കൻ യൂണിയൻ രാജ്യങ്ങൾ പോലുള്ള ജി 20 യിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങൾ ഉൾപ്പെടെ വികസ്വര രാജ്യങ്ങളുടെ താൽപ്പര്യങ്ങളും ഇന്ത്യ മുന്നോട്ട് കൊണ്ടുപോകുന്നു,” അദ്ദേഹം പറഞ്ഞു. “കൂടാതെ, ജി 20 യുടെ ചരിത്രത്തിൽ ആദ്യമായി, അധ്യക്ഷ പദവി ഇന്തോനേഷ്യ, ഇന്ത്യ, ബ്രസീൽ തുടങ്ങിയ വികസ്വര രാജ്യങ്ങളിലേക്ക് എത്തിയത്.. ആഗോള ഭൗമരാഷ്ട്രീയം മൂലം പിരിമുറുക്കങ്ങൾ വർദ്ധിക്കുന്ന ഒരു നിർണായക സമയത്ത് വികസ്വര ലോകത്തിന്റെ ശബ്ദം വർദ്ധിപ്പിക്കാൻ ഇതുവഴി സാധിക്കും” – മോദി പറഞ്ഞു.
”സബ്കാ സാത്ത്, സബ്കാ വികാസം, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്” എന്ന സമീപനമാണ് ഇന്ത്യ കഴിഞ്ഞ 9 വർഷമായി പിന്തുടരുന്നത്. നമ്മുടെ ആഗോള ബന്ധങ്ങളിൽ പിന്തുടരുന്ന നയവും ഇതുതന്നെയാണ്. ജി20 ഉച്ചകോടിക്കുള്ള അജണ്ടയ്ക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിച്ചു. കാരണം ആഗോള വിഷയങ്ങൾക്ക് പരിഹാരം കാണാൻ കാര്യക്ഷമവും ഫലപ്രദവുമായ നിലപാടാകും നമ്മൾ സ്വീകരിക്കുക എന്ന് എല്ലാവർക്കും അറിയാം.

“വിവിധ മേഖലകളിലെ 140 കോടി വരുന്ന ഇന്ത്യക്കാരുടെ പ്രയത്നങ്ങൾ കണക്കിലെടുത്ത് ഇന്ത്യയെ തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെയാണ് ആഗോള നേതാക്കൾ കാണുന്നത്. ആഗോളതലത്തിലെ ഭാവിനിർണയത്തിൽ ഇന്ത്യയ്ക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് അവർ മനസ്സിലാക്കുന്നുണ്ട്. ജി 20 യിൽ നമുക്ക് ലഭിച്ച പിന്തുണയിലും ഇതാണ് കാണാനാകുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.


