വ്യാജ അഡ്മിഷനുമായി ബന്ധപ്പെട്ട തട്ടിപ്പിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ ഉടൻ നാടുകടത്തില്ലെന്ന് കാനഡ. വ്യാജ പ്രവേശന രേഖകളുമായി രാജ്യത്തെത്തിയ വിദ്യാർത്ഥികൾക്കെതിരായി കർശന നടപടികൾ സ്വീകരിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് കനേഡിയൻ സർക്കാരിന്റെ പ്രസ്താവന. ക്ഷേമത്തിനാണ് രാജ്യം എപ്പോഴും മുൻഗണന നൽകുന്നതെന്നും, അതിനാൽ തിരക്കിട്ടുള്ള നാടുകടത്തിൽ ഉണ്ടാകില്ലെന്നുമാണ് വിശദീകരണം.
കാനഡയിലെ ഇമിഗ്രേഷൻ വകുപ്പ് മന്ത്രി ഷോൺ ഫ്രേസിയർ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. തട്ടിപ്പു കേസിൽ അന്വേഷണം നടത്താൻ കാനഡ ബോർഡർ സർവീസസ് ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, യഥാർത്ഥത്തിൽ തട്ടിപ്പിനിരയായ വിദ്യാർത്ഥികൾക്ക് പെട്ടന്നുള്ള നാടുകടത്തൽ നടപടികൾ നേരിടേണ്ടി വരില്ലെന്നുമാണ് പ്രസ്താവനയുടെ ഉള്ളടക്കം. വീഡിയോ രൂപത്തിൽ ട്വിറ്ററിലും പ്രസ്താവന പങ്കുവച്ചിട്ടുണ്ട്.

“തട്ടിപ്പുകാരുടെ വഞ്ചനയ്ക്ക് ഇരയായവർക്ക് ഈ സാഹചര്യം അങ്ങേയറ്റം ദുരിതം നിറഞ്ഞതാണെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്. അവരുടെ ക്ഷേമത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് ഞാൻ അവർക്ക് ഉറപ്പു നൽകുന്നു. അതിന്റെ ഫലമായി, ഞാൻ എന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ ഒരു ദൗത്യ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ഈ ദൗത്യ സംഘം കാനഡ ബോർഡർ സർവീസ് ഏജൻസിയുമായി (സി ബി എസ് എ) ചേർന്ന് പ്രവർത്തിച്ച് തട്ടിപ്പിന്റെ ഇരകളെ കണ്ടെത്തും. അതായത്, കാനഡയിൽ പഠനാവശ്യത്തിനായി എത്തിയവരെയും അതിൽ മാത്രം ശ്രദ്ധ ചെലുത്തിയവരെയും തിരിച്ചറിയും. ഈ തട്ടിപ്പിന് ഇരയായതായി തിരിച്ചറിയപ്പെടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾ നാടുകടത്തൽ നേരിടേണ്ടി വരില്ല എന്നു കൂടി വ്യക്തമാക്കുകയാണ്. പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.
വിവിധ കോളേജുകളിൽ നിന്നുള്ള പ്രവേശന രേഖകളുമായി കാനഡയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ, തങ്ങളെ വ്യാജ രേഖകൾ നൽകി ഏജന്റ് വഞ്ചിച്ചതാണെന്ന് പരാതിയുയർത്തിയിരുന്നു. ഇവർക്ക് കനേഡിയൻ സർക്കാരിന്റെ സ്റ്റേ ഉത്തരവും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന പുറത്തു വരുന്നത്.

വിദ്യാർത്ഥികൾ തട്ടിപ്പിൽ അകപ്പെട്ടു പോയതാണെന്നും, മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും കാണിച്ച് ഇന്ത്യ കാനഡയുമായി നിരന്തരമായി ബന്ധപ്പെട്ടിരുന്നു. വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും നേരത്തേ സൂചിപ്പിച്ചിരുന്നു.
700 വിദ്യാർത്ഥികൾക്ക് കാനഡ രാജ്യം വിടാൻ നിർദ്ദേശം നൽകിയേക്കും എന്നായിരുന്നു അഭ്യൂഹങ്ങൾ. ഇവരിൽ ഭൂരിഭാഗം വിദ്യാർത്ഥികളും പഞ്ചാബ് സ്വദേശികളാണ്. പഞ്ചാബിൽ നിന്നുള്ള പന്ത്രണ്ടു വിദ്യാർത്ഥികൾ ഈ വിഷയത്തിൽ പ്രതിഷേധ നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ ഏജന്റ് വഴി വിദ്യാർത്ഥികൾക്ക് ലഭിച്ച അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ജലന്ധറിൽ പ്രവർത്തിക്കുന്ന ഇഎംഎസ്എ എജ്യൂക്കേഷൻ ആൻഡ് മൈഗ്രേഷൻ സർവീസസ് ഓസ്ട്രേലിയ എന്ന സ്ഥാപനത്തിലെ ബ്രിജേഷ് മിശ്ര എന്ന ഏജന്റാണ് ഇവരിൽ ഭൂരിഭാഗം പേരെയും കബളിപ്പിച്ചിരിക്കുന്നത്. തട്ടിപ്പിനിരയായ 700 പേരും കനേഡിയൻ അധികൃതരുടെ കർശന നിരീക്ഷണത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.


