വിശന്നുകരഞ്ഞ കുഞ്ഞിനെ അച്ഛൻ നിലത്തു വലിച്ചെറിഞ്ഞ് കൊന്നു. ഉത്തർപ്രദേശിലെ കേസരിയ ഗ്രാമത്തിലാണ് സംഭവം. രവി മൗര്യ (25) യാണ് ആൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു.

വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഒരു വർഷം മുമ്പായിരുന്നു രവി മൗര്യയുടെ വിവാഹം. സ്ഥിരം മദ്യപാനിയായിരുന്ന രവി വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.
പതിനഞ്ച് ദിവസം മുമ്പും ഭാര്യയുമായി ഇയാൾ വഴക്കിട്ടിരുന്നു. തുടർന്ന് ഭാര്യ കുഞ്ഞുമായി ബന്ധുവീട്ടിലേക്ക് പോയി. രവിയുടെ അടുത്തേക്ക് മടങ്ങിപ്പോകാൻ യുവതി തയ്യാറായിരുന്നില്ല. തുടർന്ന് ഇയാൾ മകനെ ബലംപ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.

വ്യാഴാഴ്ച്ച രാത്രി, രവി മദ്യപിച്ച് വീട്ടിലെത്തിയ സമയത്ത് കുഞ്ഞ് വിശന്ന് കരയുകയായിരുന്നു. തുടർന്ന് പ്രകോപിതനായി ഒന്നര വയസ്സുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലുകയായിരുന്നു. ഇതിനു ശേഷം, ഇയാൾ ഓടിരക്ഷപ്പെട്ടു.
വിവരം അറിഞ്ഞെത്തിയ ഭാര്യയാണ് പൊലീസിൽ പരാതി നൽകിയത്.


