വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചു മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ഹൈക്കോടതി പി.സി.ജോർജിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നിയമത്തില്‍ നിന്ന് ഒളിക്കില്ലെന്ന് പിസി ജോര്‍ജ് കോടതിയെ അറിയിച്ചു. 33 വര്‍ഷമായി എംഎല്‍എ ആയിരുന്നുവെന്നും അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.

പി സി ജോർജിന് വേണ്ടി മകനും അഭിഭാഷകനുമായ ഷോൺ ജോർജ് സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

വ്യാഴാഴ്ച വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ അഡ്വക്കറ്റ് വിജയഭാനുവാണ് പി സി ജോർജിന് വേണ്ടി ഹാജരായത്.

പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും കേൾക്കാതെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്ന വാദമാണ് പി.സി. ജോർജ് കോടതിയിൽ ഉയർത്തിയത്.

താൻ മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ പ്രസംഗിച്ചിട്ടില്ലെന്നും വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചത് എന്നും ഹർജിയിൽ പിസി ജോർജ് പറഞ്ഞിരുന്നു.

അതേസമയം പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി പോലീസിന് മേൽ സമ്മർദ്ദം ചെലുത്തുന്നു എന്ന് ഷോൺ ജോർജ് ആരോപിച്ചു.

എന്നാൽ പി സി ജോർജ്ജിന് വേണ്ടി വീട്ടിലും മറ്റും തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പിസി ജോർജ് ഇപ്പോഴും ഒളിവിലാണെന്നും സിഎച്ച് നാഗരാജു വ്യക്തമാക്കി.



