കോഴിക്കോട് വനിതാ ടി.ടി.ആറിന് നേരെയുണ്ടായ ആക്രമണത്തിൽ എഴുപതിരണ്ടുകാരനായ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം- ചെന്നൈ എഗ്മാർ എക്സ്പ്രസിൽ ഇന്ന് രാവിലെ വടകരയ്ക്കും കൊയിലാണ്ടിക്കുമിടയിലാണ് വനിതാ ടി.ടി.ആറിന് മർദനമേറ്റത്.

പാലക്കാട് സ്വദേശി രജിതക്ക് നേരെയാണ് ആക്രമണമുണ്ടായത. വടകര സ്വദേശി തൈരുവാണ് വനിതാ ടിടിആറിന്റെ മുഖത്തടിച്ചത്. ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോഴായിരുന്നു മർദനം. മുഖത്തും കണ്ണിലും പരിക്കേറ്റ രജിത ബീച് ആശുപത്രിയിൽ ചികിത്സ തേടിയുണ്ട്.

കൊഴിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനെത്തിയപ്പോൾ പ്രതി അവിടെ ഇറങ്ങി മറ്റൊരു കോച്ചിലേക്ക് കയറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഇയാളെ പിടികൂടുകയും കോഴികോടെത്തിയപ്പോൾ ആർ.പി.എഫിന് കൈമാറുകയും ചെയ്യുകയായിരുന്നു. അക്രമിക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ, തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുത്തു.


