സുഹൃത്തുക്കൾക്കൊപ്പം മോമോസ് കഴിച്ച യുവാവ് മരിച്ചു. ബീഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം നടന്നത്. അമിതമായ അളവിൽ മോമോസ് കഴിച്ച ബിപിൻ കുമാർ പാസ്വാൻ (25) ആണ് മരിച്ചത്.
മൊബൈൽ റിപ്പയർ ഷോപ്പിലാണ് ബിപിൻ കുമാർ പാസ്വാൻ ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച പതിവുപോലെ കടയിൽ പോയ ഇയാൾ സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആരാണ് കൂടുതൽ മോമോസ് കഴിക്കുക എന്ന് സുഹൃത്തുക്കൾ വെല്ലുവിളിച്ചു. തുടർന്നാണ് മരിച്ച ബിപിനും ഈ മോമോസ് ചലഞ്ചിൽ പങ്കെടുത്തത്.

ധാരാളം മോമോസ് കഴിച്ച ബിപിൻ ബോധരഹിതനാകുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അതേസമയം, മകന്റെ മരണം കൊലപാതകമാണെന്നാണ് ബിപിന്റെ പിതാവ് പറയുന്നത്. മകനെ കൊലപ്പെടുത്താൻ സുഹൃത്തുക്കൾ ഗൂഢാലോചന നടത്തിയെന്നും പിതാവ് ആരോപിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

അവർ മനഃപൂർവം മോമോ ഈറ്റിംഗ് ചലഞ്ച് നടത്തുകയും മോമോസിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്നുമാണ് പിതാവിന്റെ ആരോപണം. പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ബിപിനിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽമാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.



