സ്വകാര്യസംരംഭകരുമായി യോജിച്ച് വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തിൻ്റെ ഭാഗമായി പാഞ്ചാലിമേട്ടിൽ സിപ്പ്‌ലൈനിൻ്റെ പ്രവർത്തനമാരംഭിച്ചു. ഡി.ടി.പി.സി.യും ഭാരത് മാതാ വെഞ്ചേഴ്‌സും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു പദ്ധതി ഉദ്ഘാടനംചെയ്തു.

35 ലക്ഷം രൂപ ചെലവഴിച്ച് 450 മീറ്റർ നീളത്തിലാണ് സിപ്ലൈൻ ഒരുക്കിയിരിക്കുന്നത്. പാഞ്ചാലിമേട്ടിലെ ഉയർന്ന മൊട്ടക്കുന്നുകൾ ബന്ധിപ്പിച്ചാണിത് പണിതിരിക്കുന്നത്. രണ്ടുകുന്നുകൾ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പുവടത്തിലൂടെ സഞ്ചാരികൾക്ക് തെന്നിനീങ്ങാം. 350 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്. കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ മുറിഞ്ഞപുഴയിൽനിന്ന് കണയങ്കവയൽ റോഡിൽ ഏകദേശം നാല് കിലോമീറ്റർ അകലെയാണ് പാഞ്ചാലിമേട് സ്ഥിതിചെയ്യുന്നത്.
ഉദ്ഘാടന യോഗത്തിൽ പെരുവന്താനം പഞ്ചായത്ത് പ്രസിഡൻ്റ് നിജിനി ഷംസുദീൻ, വാർഡ് മെമ്പർ എബിൻ കുഴിവേലി, ഭാരത് മാതാ വെഞ്ചേഴ്‌സ്
സി.ഇ.ഒ. ജോമി പൂണോലി, മാനേജർ പി.സി. അഭിരാം എന്നിവർ പങ്കെടുത്തു. 2018-ലാണ് പാഞ്ചാലിമേട്ടിൽ ആദ്യഘട്ട നവീകരണം നടന്നത്.

അടിസ്ഥാനസൗകര്യങ്ങൾ അന്ന് ഒരുക്കി. ഇപ്പോൾ പാഞ്ചാലിക്കുളം നവീകരണം, നടപ്പാത, ചെക്ക്ഡാം, ബോട്ടിങ്, ലൈറ്റിങ്, ഇരിപ്പിടങ്ങൾ, ലാൻഡ് സ്കേപ്പിങ്, വാഹനപാർക്കിങ് സൗകര്യം തുടങ്ങിയവയുടെ പണികൾ നടന്നുവരുകയാണ്.
ഇതിനൊപ്പമാണ് സാഹസിക ഇനങ്ങൾക്കൂടി ഒരുക്കുന്നത്. സ്കൈ സൈക്ലിങ്, ബഞ്ചി ട്രംപോലൈൻ, റോക്കറ്റ് ഇജക്റ്റർ, ട്രംപോലൈൻ പാർക്ക്, ഇൻഡോർ ഗെയിംസ് എന്നിവയും ഒരുക്കും.


