
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നുമുള്ള പി.സി ജോർജിൻറെ പരാമർശത്തിനെതിരെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക-മാധ്യമ രംഗങ്ങളിലുള്ളവർ ഒപ്പുവച്ച സംയുക്ത പ്രസ്താവന.ആനി രാജ, കെ അജിത, ഡോ ജെ ദേവിക, കെ കെ കൊച്ച്, മേഴ്‌സി അലക്‌സാണ്ടർ, മനില സി മോഹൻ,മൃദുലാ ദേവി, വി കെ ജോസഫ്, വിജി പെൺ കൂട്ട്, ദീദി ദാമോദരൻ, അഡ്വ രശ്മിത രാമചന്ദ്രൻ, ജി പി രാമചന്ദ്രൻ,ഡോ സോണിയ ജോർജ്ജ്, സി കെ അബ്ദുൾ അസീസ്, ദീപ നിശാന്ത്, ഒ പി രവീന്ദ്രൻ, ശ്രീജ നെയ്യാറ്റിൻകര, വർക്കല രാജ്, അപർണ്ണ ശിവകാമി, തുളസീധരൻ പള്ളിക്കൽ, സുജ സൂസൻ ജോർജ്ജ്, അഡ്വ സ്വപ്ന ജോർജ്ജ്, ഡോ സാംകുട്ടി പട്ടംകരി, ശീതൾ ശ്യം, അജയ കുമാർ, ദിനു വെയിൽ, റെനി ഐലിൻ, ലക്ഷ്മി രാജീവ്, കെ പി മറിയുമ്മ, ലതിക സുഭാഷ്, സി ആർ നീലകണ്ഠൻ, കെ കെ റൈഹാനത്ത്, പുഷ്പവതി പൊയ്‌പാടത്ത്, അഡ്വ ഭദ്ര കുമാരി, പ്രൊഫ കുസുമം ജോസഫ്, ജോളി ചിറയത്ത്, അഡ്വ പി എ പൗരൻ, സമീർ ബിൻസി, സി എസ് രാജേഷ്, തനൂജ ഭട്ടതിരി, കെ ജി ജഗദീശൻ, ആർ അജയൻ, അഡ്വ കുക്കു ദേവകി, സോയ ജോസഫ്, പ്രമീള ഗോവിന്ദ്, ഷമീന ബീഗം, വർക്കല രാജ്, അമ്പിളി ഓമനക്കുട്ടൻ, അഡ്വ മായകൃഷ്ണൻ, ഷഫീഖ് സുബൈദ ഹക്കിം, ഡോ ഹരിപ്രിയ, അമ്മിണി കെ വയനാട്, സി എ അജിതൻ, ഡോ ധന്യ മാധവ്, അഡ്വ സുജാത വർമ്മ, ബിന്ദു അമ്മിണി, പുരുഷൻ ഏലൂർ, ശാന്തി രാജശേഖരൻ, എ എസ് അജിത് കുമാർ, രാജേശ്വരി കെ.കെ തുടങ്ങിയ പ്രമുഖരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്.
മത സൗഹാർദം തകർത്ത് മുസ്‌ലിം സമൂഹത്തിനെതിരെ കലാപം നടത്താൻ പ്രേരിപ്പിക്കുന്ന പി.സി ജോർജിനെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയാറാകണമെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂർണരൂപം:
രാജ്യത്ത് ശാന്തവും വർഗീയ ലഹളകൾ സംഭവിക്കുന്നതിൽ നിന്ന് വിമുക്തവുമായ ഒരു സംസ്ഥാനമാണ് കേരളം. നിരവധി രാഷ്ട്രീയമായ പ്രശ്നങ്ങൾ നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും മത വർഗീയ കലാപങ്ങൾ ഉണ്ടാകുന്നതിനോട് യാതൊരുവിധ താല്പര്യവും ഇല്ലാത്ത ജനങ്ങളാണ് കേരളത്തിലേത്.
എന്നാൽ 2021 ഏപ്രിൽ 11 ഞായർ, തൊടുപുഴയിൽ നടന്ന ഒരു സെമിനാറിൽ പൂഞ്ഞാറിലെ എം എൽ എയും ഇപ്പോൾ വീണ്ടും ജനവിധി തേടിയിരിക്കുന്നതുമായ ശ്രീ പി സി ജോർജ് നടത്തിയ പ്രസംഗം തീർത്തും അസത്യവും നാട്ടിലെ സമാധാന അന്തരീക്ഷത്തെ തകർക്കുന്നതുമാണ്. ‘ സുപ്രീം കോടതിയും പോലീസും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്നും, 2030ൽ രാജ്യം മുസ്‌ലിം രാഷ്ട്രം ആക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പു നടത്തുന്ന സംഘടനകൾ ഉണ്ടെന്നും ഇതെല്ലാം തടയുന്നതിന് വേണ്ടി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം ആയി പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ‘ അദ്ദേഹം പ്രസംഗിച്ചു. പി സി ജോർജ് ഇതിനു മുൻപും ദളിത് വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും മുഖമുദ്രയാക്കി വിവിധ അടിച്ചമർത്തപ്പെട്ട ജന വിഭാഗങ്ങളെ ആക്രമിച്ചിട്ടുണ്ട്.
ഫാഷിസ്റ്റ് കാലഘട്ടത്തിൽ ഭീകരമായ ജാതി മത ധ്രുവീകരണങ്ങൾ നടത്തിക്കൊണ്ടു രാജ്യത്തെ വിഭജിക്കാൻ കൂട്ട് നിൽക്കുന്ന സംഘ്പരിവാറിന്റെ പാളയത്തിലെത്താൻ പി സി ജോർജ് നമ്മുടെ രാജ്യത്തെ ലിഖിതമായ ഭരണഘടനയേയും , ക്രിമിനൽ നടപടി ചട്ടങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് നാട്ടിലെ മുസ്‌ലിം സമൂഹത്തെ മുഴുവൻ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തി ശത്രുവാക്കുന്ന ക്രിമിനൽ പ്രവർത്തിയാണ് ചെയ്തിരിക്കുന്നത്. മത സൗഹാർദ്ദത്തെ തകർത്തുകൊണ്ട് മുസ്‌ലിം സമൂഹത്തിനെതിരെ കലാപം നടത്താൻ പ്രേരിപ്പിക്കുന്ന വാക്കുകളാണിത്. ആയതിനാൽ നമ്മുടെ നാടിന്റെ സൗഹാർദ്ദ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന പി സി ജോർജിനെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.


