ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തിൽ പോലീസിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുട്ടിയെ കണ്ടെത്താൻ പോലീസ് കാര്യമായി പരിശോധന നടത്തിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വരുമ്പോൾ ആയിരംപേരെ ഇറക്കുന്ന പോലീസ് കുഞ്ഞിന് വേണ്ടി എത്ര പേരെ ഇറക്കിയെന്നും സതീശൻ ആരാഞ്ഞു.
മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമികമായ വിവരം വെച്ച് പോലീസ് പറയുന്നു. മയക്കുമരുന്നും മദ്യവും നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

ആലുവയിൽ കുട്ടിയെ കണ്ടെത്തുന്നതിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ്, പോലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതുകൊണ്ട് അവർക്ക് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും വിമർശിച്ചു.
ബിഹാർ സ്വദേശികളായ ദമ്പതിമാരുടെ അഞ്ചുവയസ്സുകാരിയായ മകളെ വെള്ളിയാഴ്ച വൈകിട്ടാണ് കാണാതായത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് പിന്നാലെ കുട്ടിയുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തി. കുട്ടിയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഷ്ഫാഖ് ആലത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്.

. പ്രതി അസഫാക് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ചാണ് കഴുത്ത് ഞെരിച്ചത്. കുട്ടി ലൈംഗികപീഡനത്തിരിയായെന്നും റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ട്. നിലവിൽ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പ്രതി അസഫാക് ഉള്ളത്.
വൈദ്യപരിശോധന ഇന്ന് പൂർത്തിയാകുമെങ്കിലും നാളെയാകും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുക. മറ്റന്നാൾ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിക്കെതിരെ ഏതൊക്കെ വകുപ്പുകൾ ചുമത്തും എന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പോക്സോ വകുപ്പ് ചുമത്താനാണ് നിലവിലെ തീരുമാനം. കേസിൽ പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രതിയെ പെട്ടെന്ന് കണ്ടെത്താൻ സാധിച്ചുവെന്നും ഡിജിപി ഷേഖ് ദർവേസ് സാഹിബ് പറഞ്ഞു.

കുട്ടിയുടെ മൃതദേഹം നാളെ വൈകിട്ട് 4 മണിയോടെ ആലുവ പൊതുശ്മശാനത്തിൽ സംസ്കരിക്കും. അതിന് മുമ്പ് കുട്ടി പഠിച്ചിരുന്ന സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.


