മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ക്യൂബ സന്ദർശനത്തെ രൂക്ഷമായി പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ക്യൂബാ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനമാണെന്നായിരുന്നു ഗവർണറുടെ പരിഹാസം.മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയത് കൊണ്ട് കേരളത്തിന് എന്ത് പ്രയോജനമെന്ന് ഗവർണർ ചോദിച്ചു. പൊതുപണം പാഴാക്കിയാണ് ഇത്തരം യാത്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിനാണ്, കേരള ഖജനാവിൽ നിന്ന് പണം ചിലവാക്കി അവിടെയാണ് ആരോഗ്യ മേഖലയിൽ സഹകരണത്തിന് പോകുന്നത്. ഇതിലൂടെ ജനങ്ങളുടെ പണം ധൂർത്തടിക്കുകയാണെന്നും ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും ഗവർണർ ചോദിച്ചു.

മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ എന്തും നടക്കുമെന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഗവർണറുടെ പ്രതികരണം. സർവകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ വരെ തട്ടിപ്പ് നടക്കുമ്പോൾ ഇതൊക്കെയെന്തെന്നും ഗവർണർ ചോദിച്ചു.

സംസ്ഥാനത്തെ സർവകലാശാലകളിൽ നിയമങ്ങൾ തകർന്നെന്നും ഇപ്പോൾ ഭരണഘടനാ പ്രതിസന്ധിയാണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം തകർന്നു. സംസ്ഥാന സർക്കാർ കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുകയാണ്. മനസ് മടുത്താണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.


