ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെയും ഭാര്യയുടെയും വിമാനത്തിൽനിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. വിമാനത്തിൽനിന്ന് ഇറങ്ങുന്നതിന് തൊട്ടുമുൻപ് ഭാര്യ ബ്രിജിറ്റ് മാക്രോൺ ഇമ്മാനുവൽ മാക്രോണിനെ തല്ലുന്നദൃശ്യങ്ങൾ എന്ന പേരിലാണ് ഇത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുവരും വിയറ്റ്നാമിലെ ഹനോയിയിൽ വിമാനത്തിൽനിന്ന് പുറത്തിറങ്ങുന്നതിനിടെയായിരുന്നു സംഭവം.
വിമാനത്തിന്റെ വാതിൽ തുറന്നതിന് പിന്നാലെ ബ്രിജിറ്റ് ഭർത്താവിന്റെ മുഖത്തേക്ക് കൈ കൊണ്ടുപോകുന്നതും അദ്ദേഹത്തെ തള്ളിമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വാതിൽ തുറന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ പുറത്തുള്ളവരെ ഇമ്മാനുവൽ മാക്രോൺ അഭിവാദ്യംചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ ദമ്പതിമാർ വിമാനത്തിൽനിന്ന് പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, പുറത്തേക്കിറങ്ങുമ്പോൾ ഭാര്യ ഇമ്മാനുവൽ മാക്രോണിന്റെ കൈകൾ ചേർത്തുപിടിക്കാതെ നടന്നുവരുന്നതും സാമൂഹികമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടി.

അതേസമയം, വൈറലായ ദൃശ്യങ്ങൾ വിശ്വസനീയമല്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിനെ ഓഫീസ് സംഭവത്തെക്കുറിച്ച് ആദ്യം പ്രതികരിച്ചത്. എന്നാൽ, വാർത്താ ഏജൻസികളടക്കം ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ ഇത് യഥാർഥദൃശ്യങ്ങളാണെന്ന് ഓഫീസ് സ്ഥിരീകരിച്ചു.
ദമ്പതിമാർക്കിടയിലുണ്ടായ ചെറിയൊരു കലഹം മാത്രമാണിതെന്ന് പ്രസിഡന്റിന്റെ അടുത്തവൃത്തങ്ങളിലൊരാളും പ്രതികരിച്ചു. ഏഴുദിവസത്തെ തെക്കുകിഴക്കനേഷ്യൻ പര്യടനത്തിനായാണ് ഇമ്മാനുവൽ മാക്രോണും ഭാര്യയും വിയറ്റ്നാമിലെത്തിയത്. ഇൻഡൊനീഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും ഫ്രഞ്ച് പ്രസിഡൻ്റ് സന്ദർശനം നടത്തും.



