പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12.30ന് ക്രിസ്മസ് വിരുന്നൊരുക്കും. മതമേലധ്യക്ഷരും ക്രൈസ്‌തവ സഭയിലെ പ്രമുഖരും പങ്കെടുക്കും. കേരളത്തിൽനിന്നുള്ള സഭാധ്യക്ഷർ പരിപാടിയിൽ പങ്കെടുക്കുമോ എന്നതിൽ വ്യക്‌തത വന്നിട്ടില്ല. ഡൽഹിയിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്നാണു റിപ്പോർട്ട്.

ക്രൈസ്തവ സമുദായത്തിലെ പ്രമുഖർക്ക് ഉൾപ്പെടെ വിരുന്നിന് ക്ഷണമുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിൽ ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ സേക്രട്ട് ഹാർട്ട് ദേവാലയം സന്ദർശിച്ചിരുന്നു. മണിപ്പുർ കലാപത്തെ തുടർന്ന് അകന്ന ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വിരുന്ന് സംഘടിപ്പിക്കുന്നതെന്നാണു സൂചന.

ഗോവ, മഹാരാഷ്ട്ര, വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ എന്നിവിടങ്ങളിലെ സഭാധ്യക്ഷർക്കും വിരുന്നിന് ക്ഷണമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് പ്രധാനമന്ത്രിയുടെ വിരുന്ന് എന്നത് ശ്രദ്ധേയമാണ്.


