മുംബൈയിലെ തങ്ങളുടെ ആഡംബര ബംഗ്ലാവ് മകൾ ശ്വേത നന്ദയ്ക്ക് കൈമാറി, അമിതാഭ് ബച്ചനും ജയ ബച്ചനും. മുംബൈയിലെ ജുഹു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ‘പ്രതീക്ഷ’ എന്ന ബംഗ്ലാവാണ് ഇരുവരും മകൾക്ക് കൈമാറിയത്.

16,840 ചതുരശ്ര അടി വിസ്‌തീർണമുള്ള ബംഗ്ലാവ് രണ്ട് പ്ലോട്ടുകളിലായാണ് വ്യാപിച്ചുകിടക്കുന്നത്. 9,585 ചതുരശ്ര അടിയിലുള്ള ആദ്യത്തെ പ്ലോട്ട് അമിതാഭ് ബച്ചന്റേയും ജയാ ബച്ചൻ്റേയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ്. 7,255 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന രണ്ടാമത്തെ പ്ലോട്ട് അമിതാഭിന്റെ മാത്രം ഉടമസ്ഥതയിലുള്ളതുമാണ്. അതിനാൽ, രണ്ട് കരാറുകളായാണ് ഉടമസ്ഥാവകാശം കൈമാറിയത്. നവംബർ എട്ടിന് ഡീഡ് നടത്തി, പിറ്റേദിവസമാണ് ഔദ്യോഗികമായി രജിസ്‌ടർ ചെയ്‌ത്.
50.63 കോടിയിലധികം രൂപയാണ് ബംഗ്ലാവിൻ്റെ വിപണിമൂല്യം. രണ്ട് കരാറുകൾക്കുമായി ബച്ചൻ കുടുംബം മൊത്തം 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചതായി സാപ്‌കീ ഡോട്ട് കോം വഴി നടത്തിയ ഇടപാടുകൾ കാണിക്കുന്നു.

നിലവിലെ ചട്ടങ്ങളനുസരിച്ച് മുംബൈയിൽ ഒരു അച്ഛൻ മകനോ മകൾക്കോ സമ്മാനമായി നൽകുന്ന പ്രോപ്പർട്ടിക്ക് 200 രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും ഒരു ഡീഡിന് 1 % മെട്രോ സെസ്സുമാണുള്ളത്.
ബച്ചൻ കുടുംബത്തിന് ജൽസ, പ്രതീക്ഷ ജുഹു എന്നീ ബംഗ്ലാവുകൾ അടങ്ങുന്ന സ്വത്തുക്കൾ മുംബൈയിൽത്തന്നെയുണ്ട്. കൂടാതെ, അടുത്തിടെ മുംബൈയിലെ അഡേരിയിലുള്ള ഓഷിവാര പ്രദേശത്ത് ഒരു കൊമേഴ്ഷ്യൽ പ്രോജക്ടിന്റെ ഭാഗമായി 29 കോടി രൂപയ്ക്ക് 8,400 ചതുരശ്ര അടി വിസ്‌തീർണ്ണം വരുന്ന നാല് ഓഫീസുകളും വാങ്ങിയിരുന്നു.


