പുത്തൂർ സുവോളജിക്കൽ പാർക്ക് ഫെബ്രുവരി 28ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. ഫെബ്രുവരി 28 ന് രാവിലെ എട്ടിന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും റവന്യു വകുപ്പ് മന്ത്രി കെ രാജനും മറ്റ് മന്ത്രിമാരും ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരിക്കും സുവോളജിക്കൽ പാർക്കിലേക്ക് പൊതുജനങ്ങളുടെ ആദ്യ സന്ദർശനം. 14 ആവാസ വ്യവസ്ഥകളിലേക്കാണ് വിവിധ മൃഗങ്ങൾ എത്തിയത്. തൃശ്ശൂർ മൃഗശാലയിലെ മാനുകൾ, കടുവ, കാട്ടുപോത്ത്, ചീങ്കണ്ണികൾ, സിംഹവാലൻ കുരങ്ങുകൾ ഉൾപ്പെടെ 330 മൃഗങ്ങളെയാണ് സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത്. ജിറാഫ് ഉൾപ്പെടെയുള്ള വിദേശ മൃഗങ്ങളെ കൊണ്ടുവരുന്നതിലേക്ക് നാലു കോടി രൂപ അഡ്വാൻസ് നൽകിയതായും മന്ത്രി പറഞ്ഞു.
സൂവോളജിക്കൽ പാർക്കിലെത്തുന്നവർക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനായി കഫെറ്റീരിയയും നാലു ഫുഡ് കിയോസ്‌ക്കുകളും ടോയ്ലറ്റ് ബ്ലോക്കുകളും സജ്ജമായതായും മന്ത്രി പറഞ്ഞു. പെറ്റിങ് സൂ 2026 മാർച്ച് മാസത്തിൽ പണി തുടങ്ങി മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും സുവോളജിക്കൽ പാർക്കിലേക്കുള്ള പ്രവേശനം. മറ്റ് മൃഗശാലകളിലെ പോലെ തന്നെ തിങ്കളാഴ്ചകളിൽ സുവോളജിക്കൽ പാർക്കിനും അവധിയായിരിക്കും. പ്രവേശന ടിക്കറ്റ് നിരക്കുകൾ മുതിർന്നവർക്ക് 100 രൂപയും 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 30 രൂപയും മുതിർന്ന പൗരന്മാർക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികൾക്ക് പ്രവേശനം സൗജന്യവുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.


