ലോക്സഭാ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ യൂ ടേൺ ആയിരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മാസപ്പടി കേസിൽ എസ്എഫ്ഐള അന്വേഷണം തുടരാമെന്ന വിധിക്കുശേഷം പിണറായി വിജയന് സിപിഎമ്മിൽനിന്നുള്ള പിന്തുണ കുറയുകയാണ്. ഇത് പിണറായി യുഗത്തിന് അന്ത്യമാകുന്നതിന്റെ സൂചനയാണ്. സമരാഗ്നിയുടെ ഭാഗമായി തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.സുധാകരൻ.

“മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന കർണാടക ഹൈക്കോടതി വിധിക്കുശേഷം പിണറായി വിജയന് സിപിഎമ്മിൽനിന്നുള്ള പിന്തുണ കുറയുകയാണ്. മുഖ്യമന്ത്രിക്കു പ്രതിരോധം തീർക്കുന്നതിനായി ചാടി വീഴുന്ന നേതാക്കളെ ആരെയും കാണാനില്ലെന്നത് സിപിഎമ്മിൽ പിണറായി യുഗത്തിന് അന്ത്യമാകുന്നതിൻ്റെ സൂചനയാണ്.

മാസപ്പടി കേസിലെ സിപിഎം നേതാക്കളുടെ മൗനം ചോദ്യചിഹ്‌നമായി മാറിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ കുടുംബം നടത്തിയ സാമ്പത്തിക തട്ടിപ്പിനെ ന്യായീകരിച്ചാൽ നാറുമെന്നും ജനരോഷം തങ്ങൾക്കെതിരയും ഉണ്ടാകുമെന്ന തിരിച്ചറിവിലാണിത്. സിപിഎമ്മിലെ പതിവു ന്യായീകരണ തൊഴിലാളികളായ നേതാക്കൾ പോലും മാസപ്പടിയിൽ പ്രതികരിക്കാതെ അകലം പാലിക്കുകയാണ്. പ്രതിരോധം തീർക്കുന്നതിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യു ടേൺ അടിച്ചു.

എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന വിധിക്കുശേഷമാണ് അദാനിക്കു വേണ്ടി വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സംസ്ഥാനത്തിൻ്റെ താൽപര്യം മുഖ്യമന്ത്രി ബലികഴിച്ചത്. അദാനിക്ക് അനുകൂലമായുള്ള നടപടി സിപിഎം – ബിജെപി ഒത്തുതീർപ്പിന്റെ സൂചനയാണ്. പരസ്‌പര ധാരണയിലാണ് ഇവർ പ്രവർത്തിക്കുന്നത്. ജനങ്ങൾക്ക് ആശ്വാസം പകരുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഇതിനെല്ലാമെതിരെ കേരളത്തിലെ ജനങ്ങൾ പ്രതികരിക്കും. ജനവികാരം യുഡിഎഫിനും കോൺഗ്രസിനും അനുകൂലമാണ്. ഇത് കൂടുതൽ ആത്മവിശ്വാസം പകരുന്നു. ജനങ്ങളുടെ വികാരം ഏറ്റെടുത്ത പ്രക്ഷോഭയാത്രയാണ് സമരാഗ്നി”- കെ. സുധാകരൻ പറഞ്ഞു.


