കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഡെലിവറി ബോയ് പൊലീസിൻ്റെ പിടിയിലായി. പള്ളിത്തോട്ടം, ഇരവിപുരം ക്യു.എസ്.എസ് കോളനിയിലെ ഫാത്തിമ മൻസിലിൽ അജീർ മകൻ ഇജാസ് (26) ആണ് കൊല്ലം വെസ്റ്റ് പൊലീസിൻ്റെ പിടിയിലായത്. ശനിയാഴ്‌ച ഉച്ചയ്ക്ക് വെള്ളയിട്ടമ്പലത്തിന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം എടുക്കാനായെത്തിയ പ്രതി ഈ ഹോട്ടലിലെ സെക്യുരിറ്റി ജീവനക്കാരനുമായി തർക്കമുണ്ടായിരുന്നു. ഇതിലിടപ്പെട്ട ഹോട്ടൽ ജീവനക്കാരനായ മുഹമ്മദ് സഫാനെന്ന യുവാവിനെ ഇജാസ് കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
സ്കൂട്ടർ പാർക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തിനിടെ ഇജാസ് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചു. ഇത് ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരനായ മുഹമ്മദ് സഫാൻ ചോദ്യം ചെയ്‌തു. ഇതോടെ ഇജാസ് തന്റെ കൈവശമുണ്ടായിരുന്ന കത്രിക കൊണ്ട് മുഹമ്മദ് സഫാനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
മുഹമ്മദ് സഫാനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഹോട്ടലിലെ മറ്റൊരു ജീവനക്കാരനായ ബിൽഷാദിനെയും മറ്റൊരു ഡെലിവറി ബോയ് ആയ അനന്തകൃഷ്‌ണനെയും പ്രതി കുത്തി പരിക്കേൽപ്പിച്ചു.
അക്രമത്തിൽ കൈക്ക് സാരമായി പരിക്കേറ്റ അനന്തകൃഷ്‌ണനും മുഹമ്മദ് സഫാനും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഷാഫിയുടെ നേത്യത്വത്തിലുള്ള എസ്.ഐ മാരായ അജി സൈമൺ, സജികുമാർ എസ്.സി.പി.ഒ ശ്രീലാൽ സി.പി.ഒ സലീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


