ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിൻ്റെ വിലക്ക്. വനഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് കാട്ടിയാണ് കരാറുകാരൻ്റെ പേരിൽ വനം വകുപ്പ് കേസെടുത്തിരിക്കുന്നത്.

ടൂറിസം വകുപ്പ് അനുവദിച്ച 3.20 കോടി രൂപ ചെലവഴിച്ച് ബൊട്ടാണിക്കൽ ഗാർഡൻ, സിപ് ലൈൻ, ബോട്ടിങ് നടത്തുന്നതിനുള്ള ചെക്ക് ഡാം എന്നിവയാണ് നിർമിക്കുന്നത്. ചെക്ക് ഡാം നിർമിക്കുന്ന സ്ഥലത്ത് എത്തിയ എരുമേലി ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പണികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടുകയും ജോലികൾ തടയുകയും ചെയ്തു.
ഇത് വാക്കുതർക്കങ്ങൾക്കും ഇടയാക്കി. പിന്നാലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു സ്ഥലം സന്ദർശിച്ചു. ചെക്ക് ഡാം നിർമിക്കുന്നത് റവന്യൂ വകുപ്പിന്റെ സ്ഥലത്ത് ആണെന്നും നിർമാണ പ്രവർത്തനം തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്നും കളക്‌ടറെ പരാതി അറിയിച്ചിട്ടുണ്ടെന്നും കെ.ടി. ബിനു പറഞ്ഞു.

എന്നാൽ, വനഭൂമിയിലെ നിർമാണം സംബന്ധിച്ചുലഭിച്ച പരാതിയിലാണ് അന്വേഷണം നടത്തി കേസ് എടുത്തതെന്ന് വനം വകുപ്പ് അറിയിച്ചു.
കാഴ്ചകളുടെ, ഐതിഹ്യങ്ങളുടെ പാഞ്ചാലിമേട്
കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ മുറിഞ്ഞപുഴയിൽനിന്ന് കണയങ്കവയൽ റോഡിൽ ഏകദേശം നാലുകിലോമീറ്റർ അകലെയാണ് പാഞ്ചാലിമേട്. ഐതിഹ്യങ്ങളുറങ്ങുന്ന ഇവിടെ പഞ്ചപാണ്ഡവർ വനവാസക്കാലത്ത് തങ്ങളുടെ ഭാര്യയായ പാഞ്ചാലിക്കൊപ്പം താമസിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
പ്രധാന കവാടത്തിൽനിന്ന് അരക്കിലോമീറ്റർ നാട്ടുവഴിയിലൂടെ സഞ്ചരിച്ചാൽ ഭീമന്റെ കാൽപാടുകൾ പതിഞ്ഞ ഭീമൻ ഗുഹയിലെത്താം. പാഞ്ചാലിക്കുളവും ഇവിടെയുണ്ട്. പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽനിന്നും കാണാം. അന്നേദിവസം ശബരിമല തീർഥാടകരടക്കം ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശത്തെ ഒരു കുന്നിൽ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രമുണ്ട്.
തകർന്ന ഒരു ശിവലിംഗവും ഇവിടെയുണ്ട്. മറ്റൊരു കുന്നിൽ കുരിശുമലയാണ്. തെളിഞ്ഞ അന്തരീക്ഷത്തിൽ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂരക്കാഴ്ചയും ദൃശ്യമാണ്.


