പാക്ക് അധിനിവേശ കശ്മീർ ഉടനെ ഇന്ത്യയുമായി ലയിക്കുമെന്ന് അവകാശപ്പെട്ട് കേന്ദ്രമന്ത്രിയും കരസേനാ മുൻ മേധാവിയുമായ വി.കെ.സിങ്. പാക്ക് അധിനിവേശ കശ്‌മീർ സ്വന്തം നിലയ്ക്കുതന്നെ ഇന്ത്യയുമായി ലയിക്കുമെന്നും കുറച്ചുസമയം കാത്തിരിക്കൂ എന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

രാജസ്ഥാനിലെ ദൗസയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്ക് അധിനിവേശ കശ്‌മീരിനെ ഇന്ത്യയുമായി ലയിപ്പിക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെടുന്നതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സിങ്ങിന്റെ പ്രതികരണം. ഇന്ത്യയുടെ അതിർത്തി കടക്കാൻ അനുവദിക്കണമെന്നു പാക്ക് അധിനിവേശ കശ്മീരിലെ ഷിയാ മുസ്‌ലിംകൾ ആവശ്യപ്പെട്ടിരുന്നു.

ബിജെപിയുടെ പരിവർത്തൻ സങ്കൽപ് യാത്രയിൽ പങ്കെടുക്കവേയാണു സിങ്ങിന്റെ നിർണായക പ്രസ്‌താവന. ഇന്ത്യയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടി, ലോകവേദിയിൽ ഇന്ത്യയ്ക്കു സവിശേഷമായ ഇടം നൽകിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ, ലോകത്തിനു മുന്നിൽ ഇന്ത്യ കഴിവ് തെളിയിച്ചെന്നും സിങ് കൂട്ടിച്ചേർത്തു.


