അഫ്ഗാനിസ്‌ഥാൻ അതിർത്തി കടന്ന് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ എട്ടുപേർ മരിച്ചതായി താലിബാൻ. സ്ത്രീകളും കുട്ടികളുമാണ് മരിച്ചത്. ഞായറാഴ്‌ച പുലർച്ചെ മൂന്നുമണിയോടെ പാക്കിസ്ഥാൻ വിമാനം പാക്ക് അതിർത്തിക്കു സമീപമുള്ള ഖോസ്‌ത്, പക്‌തിക പ്രവിശ്യകളിൽ ബോംബാക്രമണം നടത്തുകയായിരുന്നുവെന്നു താലിബാൻ വക്‌താവ് സബിഹുല്ലാ മുജാഹിദ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച താലിബാൻ പാക്കിസ്ഥാന്റെ നടപടി അഫിഗാനിസ്‌ഥാൻ്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണെന്നും ആരോപിച്ചു.

വ്യോമാക്രമണം നടത്താൻ എന്താണു പാക്കിസ്ഥാനെ പ്രകോപിപ്പിച്ചതെന്നു വ്യക്‌തമല്ലെങ്കിലും അടുത്തിടെയായി പാക്കിസ്ഥാനിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാനിൽനിന്നുള്ള ഭീകരരാണെന്നു പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. ഇതു താലിബാൻ നിഷേധിക്കുകയും ചെയ്‌തു.

എന്നാൽ ശനിയാഴ്‌ച പാക്കിസ്‌ഥാനിൽ വീണ്ടും ഉണ്ടായ ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പ്രസിഡൻ്റ് ആസിഫ് അലി സർദാരി വ്യക്തമാക്കിയതിനു പിറകേയാണ് വ്യോമാക്രമണം ഉണ്ടായത്. പാക്ക് അതിർത്തിയിലോ വീടുകളിലോ രാജ്യത്തോ കടന്ന് ഭീകരവാദം നടത്തിയാൽ അത് ആരാണെന്നോ, ഏതു രാജ്യമാണെന്നോ നോക്കാതെ ശക്‌തമായി പോരാടുമെന്നാണു സൈനികരുടെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കവേ സർദാരി പറഞ്ഞത്.

അഫ്ഗാൻ അതിർത്തി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ താലിബാൻ ആണ് ആക്രമണങ്ങൾക്കു പിന്നിലെന്നാണു കരുതുന്നത്. എന്നാൽ തീവ്രവാദികൾക്ക് അഫ്‌ഗാൻ പ്രദേശം ഉപയോഗിക്കാനുള്ള അനുമതി നൽകിയിട്ടില്ലെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു. സ്വന്തം പ്രദേശങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയുടെയും അവിടെയുള്ള പ്രശ്‌നങ്ങളുടെയും പേരിൽ അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും താലിബാൻ വക്‌താവ് മുജാഹിദ് പ്രസ്താവനയിൽ പറഞ്ഞു.



