പാകിസ്‌താൻ്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കും സ്വയംരക്ഷയ്ക്കും മാത്രമുള്ളതാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ശനിയാഴ്‌ച ഇസ്ലാമാബാദിൽ പാകിസ്താനി വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നേരത്തെ, ഇന്ത്യ-പാക് സംഘർഷവേളയിൽ മുഴുവൻ ആയുധങ്ങളും-പരമ്പരാഗതമായവയും ആണവായുധങ്ങളും-ഉപയോഗിക്കാൻ മടിക്കില്ലെന്ന് റഷ്യയിലെ പാകിസ്‌താൻ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി, വാർത്താ ഏജൻസിയായ ആർടിയോടു പറഞ്ഞിരുന്നു. ഈ നിലപാടിന് തീർത്തും വിരുദ്ധമായ പ്രസ്‌താവനയാണ് ഇപ്പോൾ ഷഹബാസ് ഷരീഫിൽനിന്നുണ്ടായിരിക്കുന്നത്.

ഇന്ത്യയുമായുണ്ടായ നാലുദിവസത്തെ സംഘർഷത്തിൽ 55 പാക് സൈനികർ കൊല്ലപ്പെട്ടെന്നും രാജ്യം മുഴുവൻ ശക്തിയും ഉപയോഗിച്ച് തിരിച്ചടിച്ചെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. ആണവായുധ പ്രയോഗത്തിന്റെ സാധ്യതയേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു- പാകിസ്‌താൻ്റെ ആണവപദ്ധതി, സമാധാനപരമായ ആവശ്യങ്ങൾക്കും ദേശസുരക്ഷയ്ക്കും മാത്രമുള്ളതാണെന്നും ആക്രമണണങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂനദീജലക്കരാർ മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നേരത്തെ മുഹമ്മദ് ഖാലിദ് ജമാലിയുടെ പ്രതികരണം. പാകിസ്‌താനിലേക്കുള്ള ജലമൊഴുക്ക് തടയാനോ നിയന്ത്രിക്കാനോ വഴിതിരിച്ചുവിടാനോ ശ്രമിക്കുന്നത് യുദ്ധംതന്നെയാണെന്നും അതിനോട് മുഴുവൻ ശക്തിയും ഉപയോഗിച്ച് പ്രതികരിക്കുമെന്നുമാണ് ജമാലി പറഞ്ഞിരുന്നത്. സംഘർഷ സാഹചര്യത്തിൽ പാകിസ്‌താൻ ആണവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്ന സൂചനയായും ഈ പ്രസ്താവന വിലയിരുത്തപ്പെട്ടിരുന്നു.

അതേസമയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തിനിടെ ഒരു ആണവ ബ്ലാക്ക് മെയിലിങ്ങും ഇന്ത്യ ക്ഷമിക്കില്ലെന്ന് മേയ് 13-ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 22-ാം തീയതി ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ മേയ് ഏഴാം തീയതി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചത്. പാക് അധീന കശ്‌മീരിലെയും പാകിസ്താനിലെയും ഭീകരകേന്ദ്രങ്ങൾ ഇന്ത്യ വ്യോമാക്രമണങ്ങളിലൂടെ തകർത്തു. പിന്നാലെയാണ് ഇന്ത്യ-പാക് സംഘർഷം മൂർച്ഛിച്ചത്.


