ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ അന്വേഷണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ‘നിഷ്പക്ഷവും സുതാര്യവുമായ’ ഏതൊരു അന്വേഷണത്തിനും പാകിസ്താൻ തയ്യാറാണ് ‘ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ മരവിപ്പിച്ചതടക്കമുള്ള നയതന്ത്ര നടപടികൾ ഇന്ത്യ പാകിസ്താനെതിരെ കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് പാക് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
പാക് മിലിട്ടറി അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിലാണ് ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം. ‘പഹൽഗാമിൽ അടുത്തിടെയുണ്ടായ ദുരന്തം ഈ നിരന്തരമായ കുറ്റപ്പെടുത്തൽ കളികളുടെ മറ്റൊരു ഉദാഹരണമാണ്, ഇത് അവസാനിപ്പിക്കണം. ഉത്തരവാദിത്വമുള്ള ഒരു രാജ്യമെന്ന നിലയിൽ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തിലും സഹകരിക്കാൻ പാകിസ്താൻ തയ്യാറാണ്’, ഷെഹബാസ് ഷെരീഫ് പറഞ്ഞു.
വിശ്വസനീയമായ തെളിവുകൾ ഇല്ലാതെയുള്ള ആരോപണങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി സംബന്ധിച്ചും പാക് പ്രധാനമന്ത്രി പ്രതികരിച്ചു. ജലം പാകിസ്താൻ്റെ ഒരു സുപ്രധാന ദേശീയ താൽപ്പര്യമാണ്, എന്ത് വിലകൊടുത്തും എല്ലാ സാഹചര്യങ്ങളിലും അതിൻ്റെ ലഭ്യത സംരക്ഷിക്കപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും ഷഹബാസ് പറഞ്ഞു. സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്താന് അവകാശപ്പെട്ട ജലം തടയാനോ കുറയ്ക്കാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമത്തിനും പൂർണ്ണ ശക്തിയോടെ മറുപടി നൽകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്തിൻ്റെ പരമാധികാരത്തെയും അതിന്റെ പ്രദേശിക സമഗ്രതയെയും സംരക്ഷിക്കാൻ സായുധസേന പൂർണ്ണമായും പ്രാപ്തരും സജ്ജരുമാണെന്നനും പാക് പ്രധാനമന്ത്രി പറഞ്ഞു. ‘സൈന്യത്തിനൊപ്പം രാജ്യം ഒറ്റക്കെട്ടായി നിൽക്കും. സമാധാനമാണ് നമ്മുടെ മുൻഗണന. പക്ഷേ, അത് ഞങ്ങളുടെ ബലഹീനതയായി കണക്കാക്കരുത്’, ഷഹബാസ് പറഞ്ഞു.
പാകിസ്താനിലേക്ക് ഒരു തുള്ളി വെള്ളംപോലും പോകുന്നില്ലെന്നുറപ്പാക്കാനാവശ്യമായ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണെന്ന് കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിന്ധുനദീജലക്കരാർ മരവിപ്പിക്കലുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ചചെയ്യാനായി ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ച ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാർ മരവിപ്പിക്കൽ സാധ്യമാക്കുന്നതിനായി ഹ്രസ്വ-ദീർഘകാലാടിസ്ഥാനത്തിലുള്ള മൂന്ന് പദ്ധതികളാണ് പരിഗണിക്കുന്നത്. നദികളിലെ അണക്കെട്ടുകളുടെ സംഭരണശേഷി വർധിപ്പിക്കും. ഇതിനായുള്ള നിർദേശങ്ങൾ ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ചു.
സിന്ധുനദീജലക്കരാർ മരവിപ്പിക്കൽ തീരുമാനം ഇതിനകം പാകിസ്താനെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. കരാർ മരവിപ്പിക്കുന്നതായാണ് വിജ്ഞാപനത്തിൽ പറയുന്നത്. കമ്മിഷണർമാരുടെ യോഗങ്ങൾ, ഡേറ്റ കൈമാറ്റം, പുതിയ പദ്ധതി തുടങ്ങുന്നതിന് മുൻകൂർ നോട്ടീസ് തുടങ്ങി കരാറുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ മരവിപ്പിക്കുകയാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. കരാർ മരവിപ്പിക്കുന്നതോടെ നദികളിൽ പാകിസ്താൻ്റെ സമ്മതമില്ലാതെ പുതിയ അണക്കെട്ട് നിർമിക്കാനാവുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.


