പരിയാരം മെഡിക്കൽ കോളജ് ആശുപത്രി ഡിസ്ചാർഡ് ചെയ്ത ആരോഗ്യമന്ത്രി പത്തനംതിട്ടയിലെ വീട്ടിലെത്തി. നാല് ദിവസത്തെ പൂർണ വിശ്രമം ഡോക്ടഴ്സ് നിർദേശിച്ച പശ്ചാത്തലത്തിൽ മന്ത്രിയുടെ മാർച്ച് രണ്ട് വരെയുള്ള ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്റെ നിർദേശാനുസരണം ഡിസ്ചാർജ് ചെയ്തിരുന്നു. പുലർച്ചെ നാലുമണിക്ക് ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഫോളോ അപ്പ് ചികിത്സ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾ തുടരുന്നുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനിടെ, ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രിക്കൊപ്പം ആരോഗ്യപ്രവർത്തകർ സെൽഫി എടുത്ത സംഭവത്തിൽ, പരിയാരം മെഡിക്കൽ കോളേജിനോട് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. മന്ത്രി ഡിസ്ചാർജ് ആകുന്നതിന് തൊട്ടുമുൻപ് ഐ.സി.യുവിൽ വെച്ചാണ് ഫോട്ടോ എടുത്തത്. മന്ത്രിയുമായുള്ള വ്യക്തിപരമായ അടുപ്പം കാരണം താൻ അങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഫോട്ടോ എടുത്തത് എന്നാണ് ആരോഗ്യപ്രവർത്തകയുടെ വിശദീകരണം.


