നെറ്റ്ഫ്ളിക്സിനെതിരെ ഹർജിയുമായി കൂടത്തായി കേസ് പ്രതി. കേസിലെ രണ്ടാംപ്രതിയായ എം.എസ്. മാത്യുവാണ് നെറ്റ്‌ഫ്ളിക്‌സിനെതിരെ ഹർജിയുമായി രംഗത്തെത്തിയത്. കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫ്ളിക്സും ചില ഓൺലൈൻ മാധ്യമങ്ങളും ചാനലുകളും തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

എം.എസ്. മാത്യു നൽകിയ ഹർജി പ്രോസിക്യൂഷൻ്റെ മറുപടിക്കായി 29-ാം തീയതിയിലേക്ക് മാറ്റി. ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നാംപ്രതി ജോളി സമർപ്പിച്ച ഹർജിയും കൊലപാതകപരമ്പരയിലെ മറ്റുകേസുകളും അന്ന് കോടതി പരിഗണിക്കും.

ഇക്കഴിഞ്ഞ ഡിസംബർ 22-നാണ് കറി ആൻഡ് സയനേഡ്: ദ ജോളി ജോസഫ് കേസ് എന്ന പേരിൽ നെറ്റ്ഫ്ളിക്‌സ് ഡോക്യു സീരീസ് പുറത്തിറങ്ങിയത്. യഥാർത്ഥ ദൃശ്യങ്ങളും അഭിമുഖങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് സീരീസ് പുറത്തിറങ്ങിയത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ സ്ട്രീമിംഗ് തുടരവേയാണ് കേസിലെ രണ്ടാം പ്രതി ഇതിനെതിരെ ഹർജിയുമായി രംഗത്തെത്തിയത്.

അതിനിടെ കേസിൽ ജോളിയുടെ അയൽവാസിയെയും മുൻ താമരശ്ശേരി എസ്.ഐ.യെയും വെള്ളിയാഴ്‌ച വിസ്‌തരിച്ചു. റോയ് തോമസ് പൊന്നാമറ്റം വീടിന്റെ ബാത്ത് റൂമിൽ ബോധരഹിതനായി കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞ് അവിടെ ചെന്നിരുന്നെന്നും തൻ്റെ കാറിലാണ് റോയ് തോമസിനെ ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും 122-ാം സാക്ഷി ജോളിയുടെ അയൽവാസിയായ മുഹമ്മദ് റൗഫ് മൊഴിനൽകി. 2011-ൽ സംഭവം നടക്കുമ്പോൾ കൂടെ ജോളിയും മഞ്ചാടിയിൽ മാത്യുവും വന്നിരുന്നെന്നും മുഹമ്മദ് റൗഫ് കോടതിയിൽ പറഞ്ഞു.



