ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണു കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ 70 മണിക്കൂറിലേറെയായി തുടരുന്ന ശ്രമം മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ടു. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിലൂടെ വലിയ കുഴൽ കടത്തിവിട്ട് തൊഴിലാളികളെ അതിലൂടെ പുറത്തെത്തിക്കാനായിരുന്നു ശ്രമം.

എന്നാൽ, ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഈ ശ്രമം തടസ്സപ്പെടുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിലൂടെ വലിയ കുഴൽ കടത്തിവിടാൻ ഡ്രില്ലിങ് മെഷീൻ സ്ഥാപിക്കാൻ പ്ലാറ്റ്ഫോം ഒരുക്കാൻ രക്ഷാപ്രവർത്തകർ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും, മണ്ണിടിച്ചിലിനെ തുടർന്ന് അതു തകർന്നു. പുതിയ പ്ലാറ്റ്ഫോം ഒരുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് പുറത്തേക്ക് വരാനുള്ള ഒരു പാത സൃഷ്ടിക്കാൻ ഡില്ലിങ് മെഷീൻ സഹായിക്കും.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇന്ന് തന്നെ പുറത്തെടുക്കാനാകുമെന്ന് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് റൂഹേല നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. “എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ബുധനാഴ്ചയോടെ പുറത്തെത്തിക്കു മെന്ന് ചൊവ്വാഴ്ച വൈകിട്ട് അപകടസ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
ബഖൽ യമുനോത്രി ദേശീയ പാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗമാണ് ഞായറാഴ്ച തകർന്നത്. ചാർധാം റോഡ് പദ്ധതിയുടെ ഭാഗാണ് തുരങ്കം. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ റോഡ് മാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.

കുഴൽ വഴി ഭക്ഷണവും വെള്ളവും ഓക്സിജനും ലഭ്യമാക്കിയാണ് തൊഴിലാളികളുടെ ജീവൻ നിലനിർത്തുന്നത്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിലൂടെ വലിയ കുഴൽ കടത്തിവിട്ട് തൊഴിലാളികളെ അതിലൂടെ പുറത്തെത്തിക്കാനാണു ശ്രമം. തൊഴിലാളികളിലൊരാളായ ഗബ്ബർ സിങ് നേഗിയുമായി മകൻ ആകാശ് വാക്കി ടോക്കി വഴി സംസാരിച്ചു. താൻ സുരക്ഷിതനാണെന്ന് അദ്ദേഹം അറിയിച്ചതായി ആകാശ് പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.
തൊഴിലാളികളിൽ ജാർഖണ്ഡ് സ്വദേശികളാണേറെയും. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ അവഗണിച്ച് ഹിമാലയൻ മലനിരകളിൽ തുരങ്കങ്ങൾ നിർമിച്ചതാണ് അപകടത്തിനു കാരണമെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. ചാർധാം തീർഥാടന റോഡ് പദ്ധതിയുടെ ഭാഗമായി ഉത്തരാഖണ്ഡിൽ പലയിടങ്ങളിൽ തുരങ്കങ്ങൾ നിർമിക്കുന്നുണ്ട്.


