നവകേരള സദസിന് ബസ് വാങ്ങിയത് അംഗീകരിച്ച് മന്ത്രിസഭ. 1.05 കോടി രൂപ ചെലവഴിച്ചാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ബസ് വാങ്ങിയത്. ബസ് വാങ്ങി സൗകര്യങ്ങൾ ക്രമീകരിച്ച ഗതാഗത സെക്രട്ടറിയുടെ നടപടിക്കാണ് സാധുക്കരണം നൽകിയത്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തിന്റെ കരടിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ കരടാണ് അംഗീകരിച്ചത്.
തുടർന്ന് മുഖ്യമന്ത്രി ആവശ്യമായ മാറ്റങ്ങൾ ചേർത്ത് കരട് അംഗീകാരത്തിനായി ഗവർണ്ണർക്ക് കൈമാറും. സർക്കാരുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമാണെങ്കിലും പ്രസംഗം വായിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. കരടിൽ കേന്ദ്രത്തിനെതിരെ വിമർശനമുണ്ടെന്നാണ് വിവരം. കരടിൽ ഗവർണ്ണർ വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.


