നടിയെ ആക്രമിച്ച കേസിൽ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലെത്തിയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. നീതിയ്ക്കായുള്ള പോരാട്ടത്തിൽ സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും സർക്കാർ ഒപ്പമുണ്ടാകുമെന്നും അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. ഇന്ന് തലസ്ഥാനത്തെത്തിയത് അതിജീവിത വൈകീട്ടോടെ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അതിജീവിത മുഖ്യമന്ത്രിയുടെ വസതിയിൽ എത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിന് സർക്കാർ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കൂടിക്കാഴ്ച. ഉടൻ അപ്പീൽ നൽകുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

കേസിലെ വിധി വന്നതിന് പിന്നാലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അതിജീവിത രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. വിചാരണ കോടതിയിൽ വിശ്വാസം നഷ്ടമയെന്ന് നടി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. കേസിൽ തന്റെ അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ല. വിചാരണ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടമാർ തടവിലാക്കപ്പെട്ട പോലെയായിരുന്നു. കോടതിയിൽ നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. കേസ് തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.


