ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ അടിയന്തര അറബ് – ഇസ്ലാമിക് ഉച്ചകോടി ചേരും. ഉച്ചകോടിക്ക് ഖത്തർ ആതിധേയത്വം വഹിക്കും. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് ഉച്ചകോടി നടക്കുക. ഇസ്രയേലിനോടുള്ള പ്രതികരണം അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാകണം എന്നത് ഖത്തർ തീരുമാനിച്ചിട്ടുണ്ട്. ഖത്തർ പ്രധാനമന്ത്രി ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മുതൽ തന്നെ ലോക രാജ്യങ്ങളുടെ, പ്രത്യേകിച്ച് അറബ് രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള നീക്കങ്ങൾ നടത്തിയിരുന്നു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് ഖത്തർ പ്രധാനമന്ത്രി രംഗത്ത് എത്തിയിരുന്നു.ഇസ്രയേൽ ഖത്തറിൽ നടത്തിയത് കാടത്തമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി വിമർശിച്ചു. ദോഹയിൽ ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രായേൽ നടത്തിയ ശ്രമം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന നെതന്യാഹുവിന്റെ ഭീഷണിയ്ക്ക് പിന്നാലെയാണ് ഷെയ്ഖ് മുഹമ്മദിന്റെ പ്രതികരണം. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ വീണ്ടും ഖത്തറിൽ ആക്രമണം നടത്തുമെന്നായിരുന്നു നെതന്യാഹുവിന്റെ ഭീഷണി.


