എസ്.എൻ. ജങ്ഷനിൽനിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു. ഇതോടെ മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായി. ആലുവ മുതൽ തൃപ്പൂണിത്തുറവരെയുള്ള മെട്രോയുടെ ആദ്യഘട്ടത്തിൻ്റെ നിർമാണത്തിന് 7377 കോടി രൂപയാണ് ചെലവായത്.

ബുധനാഴ്ച രാവിലെ 10-ഓടെ തൃപ്പൂണിത്തുറ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, കെ. ബാബു എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ തുടങ്ങിയവർ പങ്കെടുത്തു.

പുതിയ പാത യാഥാർഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിൽ 25 സ്റ്റേഷനുകളായി. മെട്രോ പാതയുടെ ആകെ നീളം 28.125 കിലോമീറ്ററായി.



