തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് തള്ളി തോഴി വി ശശികല. ചികിത്സാ കാലഘട്ടത്തില്‍ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ വേണ്ടിവന്നിട്ടില്ലെന്നും വിദേശ ചികിത്സക്കായി ജലളിതയെ കൊണ്ടുപോകുന്നത് തടഞ്ഞിട്ടില്ലെന്നും ശശികല അറിയിച്ചു. ഇത് സംബന്ധിച്ച് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ശശികല മൂന്ന് പേജ് വരുന്ന കത്തില്‍ വിശദീകരിക്കുന്നു.

സൗഹൃദത്തിന്റെ ഉദാത്ത മാതൃകയാണ് താനും ജയയുമെന്നും ശശികല കത്തില്‍ സൂചിപ്പിച്ചു. അതേസമയം ജയലളിതയുടെ മരണത്തില്‍ ശശികല ഉള്‍പ്പെടെ നാല് പേര്‍ കുറ്റക്കാരാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് ഡോ. അറുമുഖ സ്വാമി കമ്മീഷന്റെ ശുപാര്‍ശ. അന്നത്തെ ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, ശശികലയുടെ ബന്ധുകൂടിയായ ഡോ. കെ എസ് ശിവകുമാര്‍, ആരോഗ്യ സെക്രട്ടറിയായിരുന്ന ഡോ. ജെ രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റ് മൂന്ന് പേര്‍.

ചികിത്സാ നടപടിക്കായി സര്‍ക്കാരിനെ അറിയിക്കാതെ 21 രേഖകളില്‍ ഒപ്പിട്ട അന്നത്തെ ചീഫ് സെക്രട്ടറി രാമ മോഹന റാവുവിനെതിരെ ക്രിമിനല്‍ നടപടിയും ശുപാര്‍ശ ചെയ്തു. ജയലളിതയുടെ മരണം ഒരു ദിവസത്തിലേറെ മറച്ചുവെച്ചു, ഹൃദയ ശസ്ത്രക്രിയക്കായുള്ള ഡോക്ടറുടെ നിര്‍ദേശം അട്ടിമറിച്ചു എന്നിവയാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍. അതേസമയം ജലലളിതയുടെ ചികിത്സ തടസപ്പെടുത്താന്‍ ശശികലയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അഭിഭാഷകന്‍ രാജ സെന്തു പാണ്ഡ്യനും പ്രതികരിച്ചു.

ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ ഡോക്ടര്‍മാരുടെ കൂട്ടായ തീരുമാനമാണെന്നതിന്റെ തെളിവ് ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ അയച്ച എയിംസിലെ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ഡോക്ടര്‍മാരുടെ സമ്മതം ഉണ്ടായിരുന്നു. ശശികല നിര്‍ദേശിച്ചതായി എവിടേയും പറയുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. സാക്ഷികളെ വിസ്തരിച്ചതില്‍ ആരും തന്നെ ഹൃദയശസ്ത്രക്രിയ തടസപ്പെടുത്തിയത് ശശികലയാണെന്ന് പറയുന്നില്ല. പിന്നീട് ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നുണ്ട്. അതിന് തെളിവുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.



