വൃക്ക രോഗിയും, നിർധന കുടുംബത്തിലെ അംഗവുമായിരുന്നു കൊല്ലം കടക്കൽ സ്വദേശിയായ സൗമ്യ. രണ്ട് വൃക്കകളും തകരാറിലായ സൗമ്യ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയാണ് ജീവൻ നില നിർത്തിയത്. ഭർത്താവ് ഉപേക്ഷിച്ച സൗമ്യയും, രണ്ടു മക്കളും വൃദ്ധരായ മാതാപിതാക്കളുടെ തുച്ഛമായ വരുമാനത്തിലാണ് ജീവിച്ചിരുന്നത്.
സ്വന്തമായി വീട് പോലുമില്ലാത്ത ഈ നിർധന കുടുംബം ഒരു ബന്ധുവിൻ്റെ ചെറിയ വീട്ടിലാണ് കഴിഞ്ഞിരുന്നത്. അമ്മ പ്രസന്നകുമാരി ഒരു വൃക്ക സ്വന്തം മകൾക്ക് നൽകാൻ തയാറായിരുന്നുവെങ്കിലും, കിഡ്‌നി ട്രാൻസ്പ്ലാൻറ്റേഷനും,മറ്റ് ആശുപത്രി ചിലവുകൾക്കും ആവശ്യമായി വരുന്ന വലിയ തുക കണ്ടെത്താൻ കഴിയാത്തതിനാൽ ഡയാലിസിസ് ചെയ്ത് ഓരോ ദിവസവും തള്ളി നീക്കുകയായിരുന്നു.
കിഡ്‌നി ട്രാൻസ്പ്ലാൻറ്റേഷനുള്ള സാമ്പത്തിക സഹായം അഭ്യർദ്ധിച്ചു കൊണ്ട് സൗമ്യയെ കുറിച്ചുള്ള ഒരു പത്രവാർത്ത വളരെ യാദൃച്ഛികമായിട്ടാണ് മെഡിട്രീന ആശുപത്രി നെഫ്രോളജി കൺസൾട്ടൻറ് ഡോ റെമി ജോർജ് തോമസ് കാണുന്നത്. അദ്ദേഹം ഈ വാർത്തയുടെ വിവരങ്ങൾ മെഡിട്രീന ഹോസ്പിറ്റൽ എം ഡിയും, ചെയർമാനും, പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ പ്രതാപ് കുമാറിനെയും, മെഡിട്രീന ഗ്രൂപ്പ് സി ഇ ഓ ഡോ മഞ്ജു പ്രതാപിനെയും അറിയിച്ചു.

അന്ന് തന്നെ ഇരുവരും ഡോ റെമിയുമായി സംസാരിക്കുകയും, സൗമ്യയുടെ ചികിത്സാ ചിലവുകൾ പൂർണ്ണമായും മെഡിട്രീന ഏറ്റെടുക്കുകയും,സൗജന്യമായി കിഡ്‌നി ട്രാൻസ്പ്ലാൻറ്റേഷൻ നടത്തിക്കൊടുക്കാമെന്നു അവരെ അറിയിക്കുകയും ചെയ്തു. പിന്നീട് സൗമ്യക്കും, അമ്മയ്ക്കും ഹോസ്പിറ്റലിൽ പരിശോനകൾ നടത്തുകയും, അമ്മയുടെ ഒരു വൃക്ക സൗമ്യക്ക് നൽകുവാൻ തീരുമാനിക്കുകയും ചെയ്തു. ജൂൺ ഒന്നാം തീയതി മെഡിട്രീന ആശുപത്രിയിൽ വളരെ വിജയകരമായ നിലയിൽ സൗമ്യയുടെ കിഡ്‌നി ട്രാൻസ്‌പ്ലാൻറ്റേഷൻ നടന്നു.
സർജറിക്ക് ശേഷം സൗമ്യയുടെ ശരീരം വളരെ വേഗം തന്നെ പുതിയ വൃക്കയെ സ്വീകരിക്കുകയും, വൃക്കയുടെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുകയും ചെയ്തു. ഏതാണ്ട് 12 ലക്ഷത്തിലേറെ രൂപയാണ് ഈ കിഡ്‌നി ട്രാൻസ്പ്ലാൻറ്റേഷനു വേണ്ടി മെഡിട്രീന ചിലവഴിച്ചത്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഒരു സാധു കുടുംബത്തിലെ അംഗമായ യുവതിക്ക് പുനർജന്മം നല്കാൻ ഈ പുണ്യ പ്രവർത്തിയിലൂടെ മെഡിട്രീന ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.
ഡോ റെമി ജോർജിനൊപ്പം യൂറോളജി വിഭാഗത്തിലെ ഡോ രവീന്ദ്ര, ഡോ പ്രവീൺ സുന്ദർ, ഡോ വിപിൻദാസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ ശങ്കർ,ഡോ നഹാസ്, ഡോ ആകാശ് (CTVS), അബിൻസ് കുര്യൻ (ട്രാൻസ്പ്ലാൻറ് കോർഡിനേറ്റർ), OT സ്റ്റാഫുകൾ, ടെക്‌നീഷ്യൻസ്, നഴ്സസ്, മറ്റു അനുബന്ധ ജീവനക്കാരും അടങ്ങുന്ന വലിയ ഒരു ടീമാണ് ഈ ദൗത്യത്തിൽ പങ്ക് ചേർന്നത്.
കൂടാതെ കിഡ്‌നി ട്രാൻസ്പ്ലാൻറ് കഴിഞ്ഞിട്ടുള്ള വൃക്ക രോഗികൾക്കും, കിഡ്‌നി ദാനം ചെയ്തിട്ടുള്ളവർക്കും തുടർചികിത്സക്കും,മറ്റു പരിശോനകൾക്കുമായി കിഡ്‌നി ട്രാൻസ്പ്ലാൻറ് ക്ലിനിക്കും മെഡിട്രീനയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 2 മുതൽ 4 വരെയായിരിക്കും ട്രാൻസ്പ്ലാൻറ് ക്ലിനിക്കിൻ്റെ പ്രവർത്തന സമയം.



